പാവറട്ടി: യുവാവിനെ തട്ടിക്കൊണ്ട് പോവുകയും വീട് കയറി വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഇരിങ്ങപ്പുറം പള്ളിക്കര വീട്ടിൽ സജീഷ് (ഉണ്ണിക്കുട്ടൻ-41) ആണ് അറസ്റ്റിലായത്. എളവള്ളി വാക മഠത്തുപടിക്കൽ വീട്ടിൽ ബിജു, എളവള്ളി സ്വദേശിയായ ജിലി എന്നിവർ ചേർന്ന് രണ്ടു വർഷം മുൻപ് സജീഷിന്റെ കൈവശത്തിലുള്ള കാർ ട്രിപ്പ് പോകുന്നതിനായി വാങ്ങിച്ചു കൊണ്ടുപോയിരുന്നു. കോയമ്പത്തൂരിൽ വച്ച് മറ്റൊരു പാർട്ടിക്ക് കൈമറിഞ്ഞ് പോയതിനെ തുടർന്ന് വാഹനം തിരികെ കിട്ടാത്തതിനാൽ ഇവർ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായി. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ വാക സെന്ററിൽ നിന്നും ബിജുവിനെ കാറിൽ തട്ടിക്കൊണ്ടുപോവുകയും സതീഷ് (സജി) ന്റെ പഞ്ചാരമുക്കിലുള്ള വർക്ക് ഷോപ്പിൽ തടവിലിടുകയും ചെയ്തു. പിറ്റേന്ന് പുലർച്ചെ ഒരു മണിയോടെ എളവള്ളിയിലുള്ള ജിലിയുടെ വീട്ടിലെത്തിയ സംഘം ജിലി വീട്ടിലില്ലെന്നറിഞ്ഞ് പ്രകോപിതരായി വീടിന്റെ ജനലുകളും വാതിലുകളും അടിച്ചു തകർക്കുകയും മുറ്റത്തു കിടന്നിരുന്ന ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും യുവാവിന്റെ ഭാര്യയെ ഇരുമ്പുവടികൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ ബിജുവിനെ ഇരിങ്ങപ്പുറത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ തടവിലാക്കി ബിജുവിന്റെ ഭാര്യയോട് ഭർത്താവിനെ വിട്ടുകിട്ടാൻ 3 ലക്ഷം രൂപ ആവശ്യപ്പെട്ടു. ബിജുവിന്റെ ഭാര്യ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് രാത്രി 8 മണിയോടെ തടവിലിട്ട വീടിന് സമീപത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. പ്രതികളുടെ മർദ്ദനമേറ്റ് അവശനിലയിലായ ബിജുവിനെ മോചിപ്പിച്ച് ഉടനടി ആശുപത്രിയിലെത്തിച്ചു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പാവറട്ടി ഇൻസ്‌പെക്ടർ എം.കെ. രമേശിന്റെ നേതൃത്വത്തിൽ എസ്.ഐ: പി.എം. രതീഷ്, എ.എസ്.ഐ: സുധീഷ്, സീനിയർ സി.പി.ഒ: ജോസ്, സി.പി.ഒമാരായ ജിതിൻ, ശിവപ്രസാദ്, അനീഷ്, ലിജോ, ലാൽ ബഹദൂർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |