SignIn
Kerala Kaumudi Online
Thursday, 19 September 2024 2.14 AM IST

'മറ്റ് ജോലിക്കാരോട് പെരുമാറുന്നതുപോലെയാണ് അച്ഛൻ എന്നോടും പെരുമാറിയത്, യാതൊരു പരിഗണനയും നൽകിയില്ല';അറ്റ്‌ലസ് രാമചന്ദ്രനെപ്പറ്റി മനസുതുറന്ന് മകൾ

Increase Font Size Decrease Font Size Print Page
atlas-ramachandran

വ്യാപാര പ്രമുഖനായി മാത്രമല്ല അതിലുപരി സഹൃദയനായ ഒരു കലാകാരന്റെ സ്ഥാനം കൂടി പൊതുസമൂഹത്തിൽ ലഭിച്ച വ്യക്തിയാണ് അറ്റ്ലസ് രാമചന്ദ്രൻ. സ്വന്തം ജുവലറി സ്ഥാപനമായ അറ്റ്‌ലസിന്റെ പരസ്യവാചകം വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചതോടെ അദ്ദേഹം അറ്റ്‌ലസ് രാമചന്ദ്രനായി 'ജനകോടി"കളുടെ മനസി​ൽ ഇടം നേടി​. 'വിശ്വസ്ത സ്ഥാപനം" എന്ന പരസ്യവാചകം ഒരുതവണയെങ്കിലും ഏറ്റുപറഞ്ഞ് ആസ്വദിക്കാത്തവരുടെ എണ്ണം കുറവായിരുന്നു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ദുബായിൽ സംസ്കരിച്ച ശേഷം നടന്ന അനുസ്മരണ ചടങ്ങിൽ തന്റെ പിതാവിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഡോ. മഞ്ജു രാമചന്ദ്രൻ. ഇനി എത്ര ജന്മമുണ്ടെങ്കിലും ഇതേ അച്ഛന്റെ മകളായി തന്നെ ജനിക്കണമെന്നും മഞ്ജു പറഞ്ഞു.

'സമൂഹമാദ്ധ്യമങ്ങളിൽ മുഴുവൻ അച്ഛനെ കുറിച്ചുള്ള കുറിപ്പുകളാണ്. അദ്ദേഹം ഒരു സാധാരണ വ്യക്തിയായിരുന്നില്ല. നേരിൽ കാണാത്ത ആളുകൾ പോലും അച്ഛനെ സ്നേഹിക്കുന്നു. എല്ലാവരുടെയും മനസിൽ അദ്ദേഹത്തിന് ഒരിടം കൊടുത്തു. അച്ഛനും ഞാനും തമ്മിൽ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകാറുണ്ട്. കൊച്ച് കുട്ടികളെ പോലെ എന്നോട് വഴക്കടിക്കും. കുറച്ച് കഴിഞ്ഞാൽ ഫോണിൽ വിളിച്ച് സ്നേഹത്തിൽ സംസാരിക്കും. അദ്ദേഹം മറ്റുള്ള അച്ഛന്മാർ മക്കളെ ഓമനിക്കുന്നതുപോലെ എന്നെ ഓമനിച്ചിട്ടില്ല. ഈ ഒരു കാര്യത്തിൽ എനിക്ക് അച്ഛനോട് ചെറിയ പരിഭവമുണ്ട്. എന്തുകൊണ്ടാണിങ്ങനെ എന്നെനിക്കറിയില്ല. അതിനുള്ള ഉത്തരം അദ്ദേഹം നൽകിയിട്ടുമില്ല.'- മഞ്ജു പറഞ്ഞു.

'ഞാൻ ജുവലറിയിൽ ജോലിക്ക് കയറിയപ്പോൾ മറ്റുള്ള ജോലിക്കാരോട് പെരുമാറുന്നതുപോലെ തന്നെയാണ് അച്ഛൻ എന്നോടും പെരുമാറിയത്. യാതൊരു പരിഗണനയും നൽകിയില്ല. അദ്ദേഹത്തിന്റെ ഓഫീസിന്റെ ഒരു മൂലയിലാണ് എന്നെ ഇരുത്തിയിരുന്നത്. ഈ പാഠങ്ങളെല്ലാം ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും തരണം ചെയ്യാൻ എന്നെ പ്രാപ്തയാക്കി. വിവാഹം കഴി‌ഞ്ഞപ്പോൾ നിന്റെ ജീവിതത്തിൽ ഞാൻ ഇടപെടാൻ വരില്ലെന്നാണ് പറഞ്ഞത്. ഗർഭിണിയായിരുന്ന സമയത്ത് എനിക്ക് ഛർദ്ദിയാണെന്നും വയ്യാന്നും പറഞ്ഞ് അച്ഛനെയും അമ്മയെയും വിളിച്ചു. ഗർഭകാലം ഇങ്ങനെയാണെന്നും ഇതെല്ലാം അനുഭവിക്കേണ്ടി വരുമെന്നും അച്ഛൻ പറഞ്ഞു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം എന്നെക്കാണാൻ ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കെത്തി. അച്ഛൻ കൊണ്ടുവന്ന പെട്ടി തുറന്നപ്പോള്‍ അതില്‍ എനിക്ക് വളരെ ഇഷ്ടമുള്ള അമ്മയുണ്ടാക്കുന്ന മാങ്ങ കൂട്ടാനും തക്കാളി കറിയും ഉണ്ടായിരുന്നു. ആ ദിവസമാണ് അച്ഛന്‍ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മനസിലായത്. ഇനി എത്ര ജന്മമുണ്ടെങ്കിലും എനിക്ക് അച്ഛന്റെ മകളായി ജനിക്കണം. ഒരാളെയും അച്ഛന്‍ കുറ്റം പറയുന്നതു കണ്ടിട്ടില്ല, എല്ലായ്‌പ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും'- മഞ്ജു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ATLAS RAMACHANDRAN, MANJU RAMACHANDRAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.