കണ്ണൂർ: നഗരത്തിലെ കാനത്തൂർ ഡിവിഷനിലെ താവക്കര വെസ്റ്റ് അങ്കണവാടിയിൽ കയറി കഞ്ഞിയും ചെറുപയർ കറിയും വച്ചും ഉപ്പുമാവുണ്ടാക്കിയും ഓലൈറ്റടിച്ചും കഴിച്ചതിനു ശേഷം ഉറങ്ങിയ മോഷ്ടാവ് അങ്കണവാടിയിൽ നാശനഷ്ടംവരുത്തി. വാട്ടർപ്യൂരിഫയർ എടുത്തുകൊണ്ടു പോയെന്നും പരാതി. ഇതു രണ്ടാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്. അങ്കണവാടിയുടെ സീലിംഗ് പൊളിച്ചാണ് മോഷ്ടാവ് ഇന്നലെ പുലർച്ചെ അകത്തുകടന്നത്. നേരത്തെ കോർപറേഷൻ അറവുശാലയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ മുൻഭാഗത്താണ് അങ്കണവാടി പ്രവർത്തിച്ചുവരുന്നത്.
ഏഴുകുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മോഷ്ടാവ് ഉപേക്ഷിച്ചെന്നു കരുതുന്ന കഠാര, സ്‌ക്രൂഡ്രൈവർ എന്നിവ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. പത്തുകിലോഗ്രാം അരിയും ചെറുപയറും മറ്റു സാധനങ്ങളും നശിപ്പിച്ചിട്ടുണ്ടെന്ന് വർക്കറായ വി. ജയ്സ അറിയിച്ചു. കണ്ണൂർ ടൗൺ സി.ഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. നഗരത്തിലെ ഹൃദയഭാഗത്താണ് അങ്കണവാടി സ്ഥിതി ചെയ്യുന്നത്. പൊലീസ് പ്രദേശത്തെ സി.സി ടി.വി കാമറകൾ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ സെപ്തംബർ 12 നും ഇവിടെ മോഷണശ്രമം നടന്നിരുന്നു. കണ്ണൂർ താണ മുഴത്തടത്തെ അങ്കണവാടിയിലും ഇതിനു സമാനമായി മോഷ്ടാവ് കയറുകയും അരിയും മുട്ടയും ഉപയോഗിച്ചു കഞ്ഞിവച്ചു കുടിക്കുകയും മുട്ട പാചകം ചെയ്തുകഴിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |