ലണ്ടൻ: മഹേഷ് നാരായണന്റെ ഏറ്റവും പുതിയ ചിത്രം "അറിയിപ്പ്" സംവിധായകന്റെ സാന്നിദ്ധ്യത്തിൽ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ പ്രേക്ഷകരെ ചേർത്തു പിടിച്ചു. വളരെ സജീവമായ ചർച്ച തന്നെ പ്രദർശനത്തിന് ശേഷം നടക്കുകയുണ്ടായി. ചിത്രത്തിൽ മഹേഷ് നാരായണന്റെ പേര് ടൈറ്റിൽ റോളിൽ വന്നപ്പോൾ തന്നെ കരഘോഷമുയർന്നു. അതും ലണ്ടൻ ഫിലിം ഫെസ്റ്റിവലിലെ അപൂർവ സംഭവമായിരുന്നു.
കുഞ്ചാക്കോ ബോബനും, ദിവ്യപ്രഭയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൊവിഡ് കാലഘട്ടത്തിൽ ഡൽഹിയിലെ മെഡിക്കൽ കയ്യുറ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയുടെ പശ്ചാത്തലത്തിൽ സെറ്റ് ചെയ്തിരിക്കുന്നു. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലെ ഇടത്താവളമാണ് അവർക്കു ഡൽഹി. ഫാക്ടറിയിലെയും പൊലീസിന്റെയും അഴിമതിയും ദമ്പതികളുടെ വ്യക്തിത്വത്തിന്റെയും അവരുടെ ബന്ധത്തിന്റെയും രാസ പരിശോധന കൂടിയാകുന്നു.
ഇംഗ്ലീഷ് പ്രേക്ഷകർക്കൊപ്പം നല്ലൊരു ശതമാനം മലയാളികളും ഫെസ്റ്റിവലിൽ പങ്കെടുത്തുവെന്നു മാത്രമല്ല ഒരു പ്രേക്ഷകൻ മലയാളത്തിൽ ഒരു ചോദ്യവും ചോദിച്ചു. അവസാനം മറ്റുള്ളവർക്ക് വേണ്ടി ഈ ചോദ്യം ഇംഗ്ലീഷിൽ ആവർത്തിക്കാൻ പറഞ്ഞു. ഫിലിമുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്ന നാട്ടിൽ നിന്നും ഈയിടെ വന്ന യുവാക്കളായിരുന്നു ഇതിൽ നല്ലൊരു ശതമാനവും.
"അറിയിപ്പിന്റെ" രണ്ടു പ്രദർശനം കൂടി ലണ്ടനിൽ ഉണ്ട്. അത് കഴിഞ്ഞ ശേഷം സംവിധായകൻ മഹേഷ് നാരായണൻ ലണ്ടനിൽ നിന്നും അടുത്ത ഫിലിം ഫെസ്റിവലിലേക്കു പോകും. ഈ ചിത്രം ഒ റ്റി റ്റി പ്ലാറ്റ്ഫോമിൽ പ്രദർശനത്തിന് വരുമെന്ന് മഹേഷ് നാരായണൻ ഫെസ്റ്റിവൽ പ്രേക്ഷകരെ അറിയിച്ചു. "അറിയിപ്പ്" സിനിമയുടെ ശനിയാഴ്ചത്തെ രണ്ടും മൂന്നും പ്രദര്ശനങ്ങളുടെ ടിക്കറ്റിന് ഫെസ്റ്റിവൽ ബോക്‌സാഫീസിന്റെ 020 7928 3232 എന്ന നമ്പറിൽ വിളിയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |