തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് ബ്രിട്ടനിൽ തൊഴിൽ കുടിയേറ്റം സാദ്ധ്യമാക്കുന്നതിനായി കേരള സർക്കാരും യു.കെയും തമ്മിൽ ഇന്ന് ധാരണാപത്രത്തിൽ ഒപ്പിടും.
യു.കെയിൽ നാഷണൽ ഹെൽത്ത് സർവീസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് കെയർ ബോർഡുകളായ ദ നാവിഗോ ആൻഡ് ഹംബ്ലർ, നോർത്ത് യോക്ക്ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ട്ണർഷിപ്പ് എന്നിവരുമായി സംസ്ഥാനസർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ലണ്ടനിൽ ധാരണാപത്രം ഒപ്പുവയ്ക്കുക. നോർക്ക റൂട്ട്സിന് വേണ്ടി സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി എന്നിവർ സംബന്ധിക്കും.
നടപടികൾ പൂർത്തിയായ ശേഷം നവംബറിൽ ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്മെന്റ് ഫെസ്റ്റും സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകൾക്കായി മൂവായിരത്തിലധികം ഒഴിവുകളിലേക്ക് ഇതുവഴി തൊഴിൽ സാദ്ധ്യത തെളിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |