തിരുവനന്തപുരം: ഹയർ സെക്കൻഡറി സയൻസ് വിഷയങ്ങളിൽ മുഴുവൻ മാർക്ക് ലഭിക്കുന്നവരുടെയും എ പ്ളസ് നേടുന്നവരുടെയും എണ്ണത്തിൽ ഇക്കുറി ഗണ്യമായ കുറവാണെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോകെമിസ്ട്രി എന്നിവയ്ക്കൊപ്പം ഗണിതത്തിലും ഹ്യുമാനിറ്റീസ് വിഷയമായ ഇക്കണോമിക്സിലും തോൽവികൾ കൂടുന്നു. ഇക്കഴിഞ്ഞ പ്ളസ്ടു റിസൽട്ടിലും സയൻസ് വിഷയങ്ങൾക്ക് വിജയം കുറവായിരുന്നു. അതിനു പിന്നാലെയാണ് പ്ളസ്‌വൺ പൊതുപരീക്ഷയിലും എ പ്ളസുകാരുടെയും ഫുൾമാർക്കുകാരുടെയും എണ്ണത്തിൽ പകുതിയോളം കുറവുണ്ടായിരിക്കുന്നത്. മൂല്യനിർണയം കർശനമാക്കിയതും സിലബസിന്റെ ബാഹുല്യവുമാണ് ഇതിനു കാരണമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ വർഷം വരെ നാല് ചോദ്യങ്ങൾക്ക് ഉത്തരമെഴുതേണ്ട ചോയിസ് ക്വസ്റ്റ്യൻസിൽ രണ്ടെണ്ണമെഴുതിയാലും മുഴുവൻ മാർക്ക് നൽകുമായിരുന്നു. ഇക്കുറി അത്തരം 'പരിഗണനകൾ' ഇല്ല. ഉത്തരങ്ങൾ അറ്റൻഡ് ചെയ്താലും മാർക്ക് എന്ന ശൈലി മാറി ശരിയുത്തരം എഴുതിയാൽ മാത്രം മാർക്ക് എന്ന രീതിയിലായി മൂല്യനിർണയം.
എൻ.സി.ഇ.ആർ.ടി ഹയർസെക്കൻഡറി വിഷയങ്ങളിലെ സിലബസ് വെട്ടിക്കുറച്ചിട്ടും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സിലബസ് കുറയ്ക്കാത്തത് പഠനഭാരം വർദ്ധിപ്പിച്ചെന്നും പരാതിയുണ്ട്. ചരിത്രപാഠങ്ങളിൽ വിവാദമുണ്ടായിരുന്നെങ്കിലും സയൻസ് വിഷയങ്ങൾ വെട്ടിക്കുറയ്ക്കുന്നതിൽ തടസമില്ലായിരുന്നുവെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചൂണ്ടിക്കാട്ടുന്നു. സയൻസ് വിഷയങ്ങളിലെ ഈ വിജയക്കുറവ് മറ്റ് വിഷയങ്ങളിലില്ല എന്നതും ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |