തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തന്റെ കഴുത്തിൽ താലികെട്ടിയിരുന്നെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. താൻ ശിവശങ്കറിന്റെ പാർവതിയായിരുന്നു. ചെന്നൈയിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. ശിവശങ്കർ നെറുകയിൽ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്ന് പറഞ്ഞതായും സ്വപ്ന ആരോപിക്കുന്നു.
'ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥയിലാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുൻ മന്ത്രി കെ ടി ജലീൽ അടക്കമുള്ളവർക്കെതിരെയും ആരോപണം ഉന്നയിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ സർക്കാരിനോ, സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദ സന്ദേശം താൻ റെക്കോർഡ് ചെയ്തത് എൽ ഡി എഫിന് തുടർഭരണം കിട്ടാൻ വേണ്ടിയായിരുന്നുവെന്ന് സ്വപ്‍ന വെളിപ്പെടുത്തി. തുടർഭരണം കിട്ടിയില്ലെങ്കിൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും, എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരേണ്ടത് തന്റെ കൂടി ആവശ്യമാണെന്നും വിശ്വസിപ്പിച്ചായിരുന്നു ഓഡിയോ റെക്കോർഡ് ചെയ്യിപ്പിച്ചതെന്ന് സ്വപ്‍ന സുരേഷ് പറയുന്നു.
ആർക്കെതിരെയും ലൈംഗിക ആരോപണം ഒന്നുമില്ലെന്നും സ്വപ്ന വ്യക്തമാക്കി. മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖവ്യക്തി മാത്രമാണ് വാട്സാപ്പിലൂടെ ലൈംഗിക താത്പര്യത്തോടെ സംസാരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഫോൺ രേഖകളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |