തൃപ്രയാർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കാട്ടൂർ പണിക്കർമൂല സ്വദേശി മുഹമ്മദ് ആസിഫ് ആണ് റിമാൻഡിലായത്. കഴിഞ്ഞ ദിവസം മലപ്പുറം കോനിക്കരയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഓഗസ്റ്റ് മാസം 20നായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രസവിച്ച് 18 ദിവസം പ്രായമായ കുഞ്ഞിനെയും ഭാര്യയെയും കാണാനെന്ന വ്യാജേന വീട്ടുകാർ ഒന്നിച്ച് ഭാര്യയുടെ തളിക്കുളത്തുള്ള വീട്ടിൽ എത്തിയ പ്രതി ഭാര്യയെയും ഭാര്യയുടെ വാപ്പയെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തളിക്കുളം നമ്പിക്കടവ് സ്വദേശിനി അരവശ്ശേരി ഹഷിത, പിതാവ് നൂറുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഹഷിത ആഗസ്റ്റ് 21ന് ആശുപത്രിയിൽ മരിച്ചു.
സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: സലീഷ് ശങ്കരന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു. കൊലപാതകത്തിന് ശേഷം തളിക്കുളം ബീച്ചിലൂടെ നടന്നുപോയ പ്രതി കഴിമ്പ്രം ബീച്ചിന് സമീപത്തുള്ള വീട്ടിൽ നിന്നും മോട്ടോർസൈക്കിൾ മോഷ്ടിച്ച് കൊരട്ടി ഭാഗത്തേക്ക് പോയി. മോട്ടോർ സൈക്കിൽ അവിടെ ഉപേക്ഷിച്ചു. തുടർന്ന് മൂന്നാറിലേക്ക് ബസ് കയറി.
മൂന്നാറിലെത്തിയ പ്രതി അവിടെയുള്ള മൊബൈൽഷോപ്പിൽ തന്റെ ഫോൺ വിൽപ്പന നടത്തിയതിനുശേഷം തേനി വഴി മധുരയിലെത്തി. അവിടെ നിന്ന് ട്രെയിൻ മാർഗം ആന്ധ്ര, പൂനെ, മുംബയ്, രാജസ്ഥാർ, പഞ്ചാബ്, ഹരിയാന, കശ്മീർ, ഹിമാചൽപ്രദേശ്, ചെന്നൈ, ബാംഗ്‌ളൂർ, ഏർവാടി, അജ്മീർ എന്നിവിടങ്ങളിലെത്തി ഒളിവിൽ താമസിച്ചു. പൊലീസ് പിടികൂടുമെന്ന സംശയത്തിൽ 2 ദിവസങ്ങളിൽ കൂടുതൽ ഒരിടത്തും തങ്ങിയിരുന്നില്ല.
കഴിഞ്ഞ ദിവസം തൃശൂരിലെത്തി ഒരു ബന്ധുവിന്റെ കൈയിൽ നിന്നും പണം വാങ്ങി വീണ്ടും നാടുവിടാൻ തീരുമാനിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് തൃശൂരിൽ എത്തിയെങ്കിലും പ്രതി അവിടെ നിന്നും മുങ്ങി. തുടർന്ന് മലപ്പുറം കോലിക്കരയിലുള്ള ബന്ധുവീട്ടിലെത്തിയ പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വലപ്പാട് പൊലീസ് ഇൻസ്‌പെക്ടർ കെ.എസ്. സുശാന്ത്, സബ് ഇൻസ്‌പെക്ടർമാരായ എം.ടി. സന്തോഷ്, പി.സി. സുനിൽ, ജെ. ടോണി, പൊലീസ് ഓഫീസർമാരായ അരുൺ മോഹൻ, അരവിന്ദൻ, സി.ആർ. പ്രദീപ്, പി. ജയകൃഷ്ണൻ, സി.കെ. ഷാജു, ടി.എസ്. സിനി, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, സി.കെ. ബിജു, അരുൺനാഥ്, എ.ബി. നിഷാന്ത്, സുനിൽകുമാർ, ഫൈസൽ, ആഷിക്ക്, മനോജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |