@ ഇന്നലെ സൗത്ത് ബീച്ച് പരിസരത്ത് മാത്രം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് എട്ട് അനധികൃത നിർമാണം
കോഴിക്കോട്: അനധികൃത കെട്ടിടനമ്പർ തട്ടിപ്പും തുടർന്നുള്ള കേസുകളുമെല്ലാം വലിയ വിവാദമായ കോഴിക്കോട് കോർപ്പറേഷനിൽ അനധികൃത കെട്ടിട നിർമാണങ്ങൾക്ക് ഇപ്പോഴും കുറവില്ല. വിവാദം ചൂടുപിടിച്ചപ്പോൾ ഇത്തരം നിർമാണങ്ങൾ കുറഞ്ഞിരുന്നെങ്കിലും കെട്ടിട നമ്പർ തട്ടിപ്പ് കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്ക് അനധികൃത നിർമാണങ്ങളെ സജീവമാക്കി.
ഇന്നലെ കോർപ്പറേഷനിലെ ടൗൺ പ്ലാനിംഗ് വിഭാഗം സൗത്ത് ബീച്ച് പരിസരത്ത് മാത്രം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് എട്ടോളം കെട്ടിടങ്ങൾ കോർപ്പറേഷന്റെ പെർമിറ്റോ സി.ആർ.സെഡ് അനുമതിയോ ഇല്ലാതെ നിർമിക്കുന്നുവെന്നാണ്. നിയമവിരുദ്ധമായി നടത്തുന്ന കെട്ടിട നിർമാണത്തിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി പറഞ്ഞു. വരും ദിവസങ്ങളിലും തുടർപരിശോധന നടത്തുമെന്ന് സെക്രട്ടറി വ്യക്തമാക്കി. നിയമവിരുദ്ധ നിർമാണം നടത്തിയ കെട്ടിടങ്ങൾക്ക് ഇന്ന് നോട്ടീസ് നൽകും.
ബീച്ചിൽ നിയമം ലംഘിച്ച് കെട്ടിടങ്ങൾ നിർമിക്കുന്നുണ്ടെന്ന് കോർപ്പറേഷനിൽ വിവിധ സംഘടനകൾ പരാതിപ്പെട്ടിരുന്നു. സി.ആർ.സെഡ് നിയമത്തിന്റെ പേരിൽ ചെറിയ വീടുകൾക്ക് പോലും അനുമതി നൽകാത്ത സാഹചര്യത്തിൽ ബീച്ച് പരിസരത്ത് നിയമം ലംഘിച്ച് ബഹുനില കെട്ടിടങ്ങളുടെ നിർമാണം നടക്കുന്നതിൽ വലിയ പ്രതിഷേധമുയരുന്നുണ്ട്.
തുറമുഖ വകുപ്പ് പാട്ടത്തിന് നൽകിയ കെട്ടിടത്തിൽ കോർപ്പറേഷന്റെ നിർമാണം നടക്കുന്നെന്ന പരാതിയും ഗൗരവമായാണ് കാണുന്നത്. ഏറെ വിവാദമായ കെട്ടിട നമ്പർ തട്ടിപ്പ് കേസന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതാണ് അനധികൃത നിർമാണം സജീവമാകാൻ കാരണമെന്ന ആരോപണം ശക്തമാണ്. പ്രതിഷേധങ്ങളും സമരങ്ങളുമെല്ലാം കെട്ടടങ്ങിയിരിക്കുകയാണ്.
ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തശേഷം കേസിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. നേരത്തെ ഫറോക്ക് അസി.കമ്മിഷണർ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം ഒരുകേസിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന നാല് ഉദ്യോഗസ്ഥരിൽ ഒരാളൊഴികെ മറ്റുള്ളവരെ തിരിച്ചെടുക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ സഞ്ജയ സോഫ്റ്റ് വെയറിന്റെ പാസ്‌വേഡ് ചോർത്തിയാണ് തട്ടിപ്പ് നടന്നത്. കോർപ്പറേഷനിലെ ജീവനക്കാരും ഏജന്റുമാരും വിരമിച്ച ഉദ്യോഗസ്ഥരുമടക്കം ഏഴ് പേരായിരുന്നു അന്ന് ഒരു കെട്ടിടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായത്. ഇവരെല്ലാം ജാമ്യത്തിലാണ്. പിന്നീട് മറ്റ് കേസുകളിൽ കാര്യമായ അന്വേഷണം നടന്നിട്ടില്ല.
എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകൾ പരിശോധിക്കുകയാണെന്നും ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |