പത്തനംതിട്ട: പുരോഗമനവാദിയായിരുന്ന ഭഗവൽസിംഗ് കടുത്ത അന്ധവിശ്വാസിയായത് ലൈലയുമായുളള വിവാഹ ശേഷം.ചെറുപ്പത്തിലേ ആഭിചാര ക്രിയകളിൽ തത്പ്പരയായിരുന്നു ലൈലയെന്ന് സഹോദരൻ പറഞ്ഞു.
''അമ്മ മരിച്ച ശേഷം രണ്ട് വർഷമായി ഞാൻ ലൈലയുമായി സംസാരിച്ചിട്ടില്ല.അമ്മയുടെ മരണത്തിന് പിന്നാലെ കുടുംബത്തിൽ അഞ്ച് മരണങ്ങൾ നടക്കുമെന്നും ഇതിന് വീട്ടിൽ പൂജ ചെയ്യണമെന്നും ലൈല പറഞ്ഞിരുന്നു.പറ്റില്ലെന്ന് ഞാൻ പറഞ്ഞതിന് പിന്നാലെ ഒരു ദിവസം ലൈലയും ഭഗവൽസിംഗും വീട്ടിലെത്തി പൂജ നടത്തി.ഇതിൽ തർക്കങ്ങളുണ്ടായതോടെ പിന്നീട് അവരുടെ വീട്ടിലേക്ക് പോകുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.ഭക്തയായ ലൈലയ്ക്ക് ഏറെ നേരം പ്രാർത്ഥനയിലിരിക്കുന്ന ശീലമുണ്ടായിരുന്നു'' - സഹോദരൻ പറഞ്ഞു.
ലൈലയുടെ മറ്റൊരു സഹോദരൻ മാവേലിക്കര ആശ്രമത്തിലെ അന്തേവാസിയാണ്.
പഠന സമയത്ത് പ്രണയത്തിലായിരുന്ന പത്തനംതിട്ട സ്വദേശിയെയാണ് ലൈല ആദ്യം വിവാഹം കഴിച്ചത്.ഇതോടെ കുടുംബവീട്ടിൽ നിന്ന് പുറത്തായി.പിന്നീട് ഭർത്താവ് അപകടത്തിൽ മരിച്ചതോടെയാണ് ഭഗവൽസിംഗിനെ വിവാഹം കഴിക്കുന്നത്.ഭഗവൽ സിംഗിന്റെ ആദ്യ വിവാഹത്തിലെ ഭാര്യയും മരണപ്പെട്ടിരുന്നു.ഇതിൽ ഒരു മകളുണ്ട്.ലൈലയുമായുള്ള ബന്ധത്തിൽ ഒരു മകനുമുണ്ടായി.രണ്ടുപേരും വിദേശത്താണ്.ഭഗവൽസിംഗുമായി ഒന്നിച്ച് താമസിക്കുമ്പോഴും ലൈല മറ്റ് ചിലരുമായി അടുപ്പം കാണിച്ചിരുന്നതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.
ഭഗവൽ സിംഗിന്റെ പറമ്പിൽ കൂടുതൽ പരിശോധന നടത്തിയേക്കും
എം.ബിജുമോഹൻ
പത്തനംതിട്ട: ഇലന്തൂർ പുളിന്തിട്ടയിലെ നരബലി നടന്ന ഭഗവൽ സിംഗിന്റെ വീട്ടുപറമ്പിൽ പൊലീസ് കൂടുതൽ പരിശോധന നടത്തിയേക്കും.മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാൽ മറ്റാരെയെങ്കിലും നരബലി നടത്തി ഇവിടെ കുഴിച്ചിട്ടിട്ടുണ്ടോ എന്ന സംശയം പൊലീസിനുണ്ട്.റിമാൻഡിലായ ഇയാളെയും ഭഗവൽസിംഗിനെയും ലൈലയെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.കുഴിച്ചിട്ടത് പദ്മയെയും റോസ് ലിയെയുമാണെന്ന് ഭഗവൽസിംഗും ലൈലയും പൊലീസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണസംഘമിത് പൂർണമായും വിശ്വസിച്ചിട്ടില്ല.വീടിന്റെ തൊട്ടു പിന്നിലും സമീപത്തെ പറമ്പിലുമായാണ് റോസ് ലിയെയും പദ്മയെയും കുഴിച്ചിട്ട ഭാഗങ്ങൾ ഷാഫി കാണിച്ചു കൊടുത്തത്.മറ്റാരെയും കുഴിച്ചിട്ടിട്ടില്ലെന്ന് തെളിയണമെങ്കിൽ പറമ്പ് പൂർണമായും കിളച്ചുമറിക്കണം.
ഭഗവൽസിംഗിന്റെ വീട് പൂട്ടി സീൽ ചെയ്ത് പറമ്പിലേക്ക് ആരെയും കടത്തിവിടാതെ കെട്ടിത്തിരിച്ചിരിച്ച് സ്ഥലത്ത് പകലും രാത്രിയിലും പൊലീസ് കാവൽ ശക്തമാക്കിയിരിക്കുകയാണ്.സമാനതകൾ ഇല്ലാത്ത കുറ്റകൃത്യമെന്ന നിലയിൽ വിദഗ്ദ്ധസംഘത്തിന്റെ മേൽനോട്ടത്തിൽ തുടരന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.വിവിധ സ്ഥലങ്ങളിൽ സ്ത്രീകളെ കാണാതായ കേസുകളിലും വിശദമായ പരിശോധന നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |