ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നരവംശ ശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ലയെ മടക്കി അയച്ചതിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര സർക്കാർ മുദ്ര വച്ച കവറിൽ കൈമാറിയ റിപ്പോർട്ട് സ്വീകരിക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. സത്യവാങ്ങ്മൂലത്തിലൂടെ കാരണം അറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.
വ്യക്തമായ കാരണം പറയാതെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ച നടപടി ചോദ്യം ചെയ്ത് ഫിലിപ്പോ ഒസെല്ലയാണ് ഹർജി നൽകിയത്. ഇതിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് ആരാഞ്ഞ ഹൈക്കോടതിക്ക് മുമ്പാകെ മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത് ഒസെല്ലയുടെ അഭിഭാഷകരായ കുര്യാക്കോസ് വർഗീസും ശ്യാം മോഹനും എതിർത്തു. കരിമ്പട്ടികയിലുള്ള വ്യക്തി ആയതിനാലാണ് മടക്കി അയച്ചതെന്നും അതിന്റെ കാരണം തുറന്ന കോടതിയിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ഇംഗ്ലണ്ടിലെ സസക്സ് സർവകലാശാല പ്രൊഫസറായ ഫിലിപ്പോ ഒസെല്ലയെ മാർച്ചിലാണ് എമിഗ്രേഷൻ വിഭാഗം തടഞ്ഞതും തിരിച്ചയച്ചതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |