കൊച്ചി: ഇലന്തൂരിൽ ഇരട്ട നരബലി നടന്ന ഭഗവൽ സിംഗിന്റെയും ലൈലയുടെയും വീട്ടിൽ ഷാഫി രണ്ട് പെൺകുട്ടികളെ എത്തിച്ച് പീഡിപ്പിച്ചു. കൊച്ചിയിലെ ഒരു ഹോസ്റ്റലിലെ അന്തേവാസികളാണ് പെൺകുട്ടികളെന്നാണ് സൂചന. ഒരു യുവാവും ഇവർക്കൊപ്പം യാത്ര ചെയ്തിരുന്നതായി വിവരമുണ്ട്. കൊച്ചിയിൽ തിരിച്ചെത്തിയ മൂവരെയും പൊലീസ് കണ്ടെത്തിയെന്നാണറിയുന്നത്. ഷാഫി പെൺകുട്ടികളെ നരബലി ലക്ഷ്യമിട്ട് എത്തിച്ചതാണോയെന്ന സംശയവും പൊലീസിനുണ്ട്.
ഷാഫിക്ക് ലഹരിമരുന്ന് വില്പനയും ഇറക്കുമതിയുമുണ്ടെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടികൾ ലഹരി ഇടപാടുകളുടെ കണ്ണികളായിരിക്കാനുള്ള സാദ്ധ്യത പൊലീസ് തള്ളുന്നില്ല. പെൺകുട്ടികളുടെ സുഹൃത്താണോ, ഷാഫിയുടെ അടുപ്പക്കാരനാണോ ഒപ്പമുണ്ടായിരുന്ന യുവാവെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.
ഒഴിഞ്ഞുമാറി ഷാഫി
12 ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ എറണാകുളം പൊലീസ് ക്ലബ്ബിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. പെൺകുട്ടികളെ ഇലന്തൂരിലെത്തിച്ച് പീഡിപ്പിച്ചതുൾപ്പെടെ പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങളിൽ നിന്ന് ഷാഫി ഒഴിഞ്ഞുമാറി. അന്വേഷണവുമായി ഇയാൾ സഹകരിക്കുന്നുമില്ല. കൂട്ടുപ്രതികളായ ഭഗവൽ സിംഗിനെയും ഭാര്യ ലൈലയെയും ഒന്നിച്ചും ഒറ്റയ്ക്കും ചോദ്യം ചെയ്തു. പ്രതികളെ ഇന്നും നാളെയുമായി എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കും.
പെൺകുട്ടികളെ എത്തിച്ചതുൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിച്ചു വരികയാണ്
എസ്. ശശിധരൻ
ഡെപ്യൂട്ടി കമ്മിഷണർ
കൊച്ചി സിറ്റി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |