ചേർത്തല: ചേർത്തലയിൽ നിന്ന് കാണാതായ ബിന്ദുപത്മനാഭന്റെ തിരോധാനത്തിനു പിന്നിൽ നരബലിയുടെ സൂത്രധാരൻ മുഹമ്മദ്ഷാഫിക്കു ബന്ധമുണ്ടെന്ന് അഭ്യൂഹം. ഷാഫിയുടെ ചിത്രങ്ങൾ പത്രങ്ങളിലും ചാനലുകളിലും കണ്ടതോടെയാണ് സംശയങ്ങൾ ഉയർന്നത്.
2013 മുതൽ കാണാതായ ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ ബിന്ദു പത്മനാഭന് എന്തു സംഭവിച്ചുവെന്ന് ഇപ്പോഴും അറിവില്ല. പൊലീസും പ്രത്യേക അന്വേഷണ സംഘങ്ങളും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ബിന്ദു പത്മനാഭൻ ജീവനോടുണ്ടോ എന്ന് അറിയാനായിട്ടില്ല. അവസാന നാളുകളിൽ ബിന്ദുവിന് എറണാകുളത്തുണ്ടായിരുന്ന ബന്ധങ്ങൾ സംശയകരമായിരുന്നു. അച്ഛന്റെ മരണകാലത്തും സ്ഥലമിടപാടുകളിലും ബിന്ദുവിനൊപ്പമെത്തിയിരുന്ന എറണാകുളം ജില്ലക്കാരനായ അജ്ഞാതനാണ് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
2017ലാണ് ബിന്ദുപത്മനാഭനെ കാണാനില്ലെന്നു സഹോദരൻ പ്രവീൺ ആഭ്യന്തര വകുപ്പു സെക്രട്ടറിക്കു പരാതി നൽകിയത്. 2013നു ശേഷം സഹോദരിയെക്കുറിച്ചു വിവരങ്ങളില്ലെന്നാണ് പരാതി. 2013 ആഗസ്റ്റിൽ മാവേലിക്കരയിൽ മാതാവിന്റെ സഹോദരിയുടെ വീട്ടിൽ ബിന്ദുവും പള്ളിപ്പുറത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമായി എത്തിയെന്നും പിന്നീട് ബിന്ദുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ 2013നു ശേഷവും ബിന്ദുവിനെ കണ്ടതായി വസ്തു ഇടനിലക്കാരനും പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതിയുമായ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ അടക്കം മൊഴി നൽകിയിരുന്നു. എന്നാൽ ഇതിലൊന്നും വ്യക്തത വന്നിട്ടില്ല.
കോടികൾ വിലവരുന്ന സ്വത്തുക്കൾ നഷ്ടപ്പെടുകയും ബന്ധുക്കളിൽ നിന്നെല്ലാം അകന്നു പോകുകയും ചെയ്ത ബിന്ദുവിന്റെ തിരോധാനം പുതിയ സംശയങ്ങൾക്ക് ഇടനൽകിയിരിക്കുകയാണ്. അച്ഛനും പിന്നാലെ അമ്മ മരിക്കുകയും സഹോദരനുമായി അകലുകയും ചെയ്ത ബിന്ദു ഏറെക്കാലം ഒറ്റയ്ക്കാണ് ജീവിച്ചിരുന്നത്. ഈക്കാലത്ത് മയക്കുമരുന്ന് ഉപയോഗം ഉണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |