തിരുവനന്തപുരം: സംസ്ഥാനത്താകെ ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി വിജയ് സാക്കറെയ്ക്ക് ദേശീയ അന്വേഷണ ഏജൻസിയിലും (എൻ.ഐ.എ) , ക്രൈംബ്രാഞ്ച് ഐ.ജി അശോക് യാദവിന് ബി.എസ്.എഫിലും ഐ.ജിയായി കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിയമനം. 5 വർഷമാണ് കാലാവധി.
ഇരുവരെയും സംസ്ഥാന സർവീസിൽ നിന്ന് വിടുതൽ നൽകുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. സാക്കറെയ്ക്ക് വിടുതൽ നൽകി ഉത്തരവിറക്കിയിട്ടില്ല. നാർകോട്ടിക് കൺട്രോൾ ബ്യൂറോയിൽ മുംബയിലെ സോണൽ ഡയറക്ടറായി പോകാനാണ് സാക്കറെ അപേക്ഷിച്ചിരുന്നത്. സർക്കാർ ഇതിന് എൻ.ഒ.സിയും നൽകിയിരുന്നു. എന്നാൽ എൻ.ഐ.എയിലാണ് കേന്ദ്രസർക്കാർ നിയമനം നൽകിയത്. കേന്ദ്ര ഡെപ്യൂട്ടേഷൻ നിരസിച്ചാൽ അഞ്ചു വർഷം വിലക്കേർപ്പെടുത്തി കരിമ്പട്ടികയിൽപ്പ്ടുത്തും.
സാക്കറെ എൻ.ഐ.എയിലേക്ക് പോയാൽ പൊലീസ് തലപ്പത്ത് അഴിച്ചുപണിയുണ്ടാവും. ക്രമസമാധാനചുമതലയുള്ള ഏക അഡി.ഡി.ജി.പിയാണ് സാക്കറെ. 1996കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ സാക്കറെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കവേയാണ് ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പിയായത്. ആലപ്പുഴ, പാലക്കാട് ഇരട്ടക്കൊലപാതകങ്ങളിലും സ്വർണക്കടത്ത് പ്രതിയുടെ ആരോപണങ്ങൾ ഒതുക്കാൻ ഇടനിലക്കാരനെ നിയോഗിച്ച സംഭവത്തിലും സാക്കറെയ്ക്കെതിരേ വിമർശനമുണ്ടായിരുന്നു. 1998 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അശോക് യാദവ് അതിർത്തി രക്ഷാ സേനയിലേക്കാണ് ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ടിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |