ന്യൂയോർക്ക്: യുക്രെയിനിലെ നാല് പ്രവിശ്യകളെ തങ്ങളിലേക്ക് കൂട്ടിച്ചേർത്ത റഷ്യൻ നടപടിയെ ഐക്യരാഷ്ട്ര സഭ (യു.എൻ) ജനറൽ അസംബ്ലി അപലപിച്ചു. യുക്രെയിനിലെ ഡൊണെസ്ക്, ലുഹാൻസ്ക്, സെപൊറീഷ്യ, ഖേഴ്സൺ പ്രവിശ്യകളെ റഷ്യൻ ഫെഡറേഷനോട് കൂട്ടിച്ചേർത്തതിനെതിരെയുള്ള പ്രമേയം യു.എന്നിൽ അവതരിപ്പിച്ചപ്പോൾ ഇന്ത്യ, ചൈന, പാകിസ്ഥാൻ എന്നവരുൾപ്പെടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 19 ആഫ്രിക്കൻ രാജ്യങ്ങളും വിട്ടുനിന്നു.
യു.എൻ ജനറൽ അസംബ്ലിയിലെ 193 അംഗങ്ങളിൽ 143 പേർ പ്രമേയത്തെ അനുകൂലിച്ചു. റഷ്യ, ബെലറൂസ്, ഉത്തര കൊറിയ, സിറിയ, നികരാഗ്വ എന്നീ അഞ്ച് രാജ്യങ്ങൾ എതിർത്ത് വോട്ടിട്ടു. പ്രവിശ്യകളെ അനധികൃതമായി പിടിച്ചെടുത്ത നടപടി റഷ്യ ഉടൻ പിൻവലിക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടു.
അതേസമയം, പ്രമേയം പ്രതീകാത്മകമാണെങ്കിലും യുക്രെയിൻ അധിനിവേശം ആരംഭിച്ച ശേഷം ഇതാദ്യമായാണ് റഷ്യൻ നടപടിയ്ക്കിരെയുള്ള ഒരു പ്രമേയത്തെ ഇത്രയും രാജ്യങ്ങൾ അനുകൂലിച്ചത്. സംഭാഷണത്തിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും സമാധാനപരമായി പ്രശ്ന പരിഹാരം കാണണമെന്ന നിലപാട് ആവർത്തിച്ച ഇന്ത്യ സംഘർഷം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളും പിന്തുണയ്ക്കുമെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |