ഭുവനേശ്വർ : ഫിഫ അണ്ടർ17വനിതാ ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയോട് ഇന്ത്യൻ പെൺകൊടികൾ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റു.
ആദ്യ മത്സരത്തിൽ അമേരിക്കയിൽ നിന്ന് എട്ടുഗോളുകൾ വാങ്ങി തോറ്റിരുന്ന ഇന്ത്യയ്ക്ക് അധികം ഗോൾവഴങ്ങാതെയുള്ള ഈ തോൽവി അൽപ്പം ആശ്വാസം പകർന്നു.
ആദ്യപകുതിയിൽ മൊറോക്കോയെ ഗോൾരഹിത സമനിലയിൽ തളച്ചിടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.രണ്ടാം പകുതിയിലാണ് മൊറോക്കോ രണ്ട് ഗോളുകളും നേടിയത്. 51-ാം മിനിട്ടിൽ ദോഹ എൽ മദിനിയിലൂടെ യാണ് മൊറോക്ക ആദ്യ ഗോൾ നേടിയത്. പെനാൽറ്റിയിലൂടെയാണ് ഈ ഗോൾ പിറന്നത്. 62-ാം മിനിട്ടിൽ യാസ്മിൻ സൗഹിറാണ് രണ്ടാം ഗോൾ നേടിയത്.ഇൻജുറി ടൈമിൽ ജെന്ന ഷെറിഫാണ് അവസാന ഗോൾ നേടിയത്.
തികച്ചും വ്യത്യസ്തമായ രീതിയിലാണ് മൊറോക്കോയെ നേരിടാനിറങ്ങിയത്. മത്സരത്തിൽ പന്തിന്റെ നിയന്ത്രണവും മുന്നേറ്റങ്ങളും മൊറോക്കോ താരങ്ങളുടെ വകയായിരുന്നു. എന്നാൽ ഗോൾ വഴങ്ങാതിരിക്കാൻ ഇന്ത്യൻ പ്രതിരോധം പരമാവധി ശ്രമിച്ചു. ആദ്യ പകുതിയിൽ മാത്രം പത്തോളം ഷോട്ടുകളാണ് മൊറോക്കോ താരങ്ങൾ ഇന്ത്യൻ പോസ്റ്റിലേക്ക് തൊടുത്തത്. എന്നാൽ ഇന്ത്യൻ പ്രതിരോധത്തിന്റെ പ്രയത്നവും ഭാഗ്യവും കൊണ്ട് അതൊന്നും ഗോളായി മാറിയില്ല. രണ്ട് വീതം കോർണറുകളാണ് ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ലഭിച്ചത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ഇന്ത്യൻ വലയിൽ ഗോൾവീണു. ഒരു പെനാൽറ്റി കിക്കിൽ നിന്നാണ് ദോഹ എൽ മദാനി മൊറോക്കോയ്ക്ക് വേണ്ടി സ്കോർ ബോർഡ് തുറന്നത്.
ഇന്നലെ നടന്ന ആദ്യമത്സരത്തിൽ ബ്രസീലും അമേരിക്കയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. 33-ാം മിനിട്ടിൽ നിക്കോളെറ്റ് കിയറോപ്സിലൂടെ അമേരിക്കയാണ് ആദ്യം മുന്നിലെത്തിയത്.എന്നാൽ 37-ാം മിനിട്ടിൽ അന കരോളിന ഫിർമിനോയിലൂടെ ബ്രസീൽ സമനില കണ്ടെത്തി.എ ഗ്രൂപ്പിൽ നാലു പോയിന്റുമായി അമേരിക്കയാണ് ഒന്നാമത്. ഇത്രതന്നെ പോയിന്റുള്ള ബ്രസീൽ രണ്ടാമതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |