തിരുവനന്തപുരം: നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും. ഇതോടെ, സംസ്ഥാന ബി.ജെ.പി നേതൃത്വത്തിലേക്ക് സുരേഷ് ഗോപി എത്തുമെന്ന് ഉറപ്പായി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിക്ക് മികച്ച പ്രതിച്ഛായ നൽകുകയാണ് ലക്ഷ്യം.
രാജ്യസഭയിലെ നോമിനേറ്റ് അംഗമായിരുന്നെങ്കിലും പാർട്ടി പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും തൃശൂരിൽ നിന്ന് മത്സരിച്ച സുരേഷ് ഗോപി മികച്ച പ്രകടനമാണ് നടത്തിയത്. പാർട്ടിയിൽ സജീവമാകണമെന്ന നിർദ്ദേശത്തോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. തന്റെ പ്രവർത്തന മേഖല സിനിമയും അഭിനയവുമാണെന്ന നിലപാടിലായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ സംസ്ഥാന സംഘടനാ സംവിധാനത്തിൽ പരമോന്നത സമിതിയാണ് കോർ കമ്മിറ്റി. പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരുമാണ് ഇതുവരെ കോർ കമ്മിറ്റിയിലെത്തിയിരുന്നത്. ഇതിന് പുറമെ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനും. ആ പതിവ് തെറ്റിച്ചാണ് പാർട്ടിയിൽ ഭാരവാഹിത്വമില്ലാത്ത സുരേഷ് ഗോപിയെ ഉൾപ്പെടുത്താനുള്ള നീക്കം. നിലവിൽ പതിനൊന്ന് പേരാണ് കോർ കമ്മിറ്റിയിലുള്ളത്.
കഴിഞ്ഞ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയപ്പോൾ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. പതിവു മുഖങ്ങൾക്കു പകരം പുതുമുഖങ്ങൾ വരേണ്ടതിനെക്കുറിച്ച് അന്ന് അദ്ദേഹം സംസാരിച്ചിരുന്നു. അന്ന് സുരേഷ് ഗോപിയെക്കുറിച്ച് മോദി അന്വേഷിച്ച വിവരവും പുറത്തുവന്നിരുന്നു. കോർ കമ്മിറ്റി അംഗങ്ങളെ തീരുമാനിക്കേണ്ടത് സംസ്ഥാന പ്രസിഡന്റാണ്. പാർട്ടിയുടെ സംസ്ഥാനത്തെ സംഘടനാ ചുമതലയുള്ള പ്രഭാരിയായി മുൻകേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വന്നതോടെയാണ്, കോർ കമ്മിറ്റി വിപുലമാക്കുന്നത് വീണ്ടും ചർച്ചയായത്. കോർ കമ്മിറ്റി വിപുലപ്പെടുത്താൻ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോട് നിർദ്ദേച്ചിരുന്നു. ഇതനുസരിച്ച്, സുരേഷ് ഗോപിയെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ദേശീയ അദ്ധ്യക്ഷന് ശുപാർശ നൽകുകയായിരുന്നു.
ദേശീയ നേതൃത്വമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |