കൊല്ലം: കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചയാൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാവനാട് സെന്റ് ജോസഫ് ഐലൻഡ് രേഷ്മ ഭവനിൽ ജോസഫിന്റെ (രാജു, 50) മരണമാണ് പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തിൽ മരുമക്കളായ കാവനാട് സെന്റ് ജോസഫ് ഐലൻഡിൽ ആന്റണി (27), കാവനാട് മഠത്തിൽ കായൽവാരം പ്രവീൺ ഭവനിൽ പ്രവീൺ (29) എന്നിവരെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യ എലിസബത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെയുണ്ടായ പിടിവലിക്കിടയിൽ ജോസഫിനെ മരുമക്കൾ പിടിച്ചുതള്ളിയിരുന്നു. വീഴ്ചയിലോ തല ഭിത്തിയിലിടിച്ചോ മരിച്ചതാകാമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് മദ്യപിച്ച് വീട്ടിലെത്തിയ ജോസഫ് എലിസബത്തുമായി വഴക്കിട്ടുകയും കൈയിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് കുത്തുകയും ചെയ്തു. സംഭവം കണ്ടെത്തിയ മരുമക്കൾ ഇയാളെ പിടിച്ചുതള്ളിയതോടെ ബോധരഹിതനായി വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മതിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസഫ് മരിച്ചു. എലിസബത്ത് ചികിത്സയിലാണ്. കസ്റ്റഡിയിലുള്ളവർക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. സംസ്‌കാരം ഇന്ന് അരവിള പള്ളി സെമിത്തേരിയിൽ. മക്കൾ: രേഷ്മ, സന്ധ്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |