കുട്ടികൾക്ക് മത്സരിക്കാൻ ഗ്രൗണ്ടില്ല
ആലപ്പുഴ: പേരെടുത്ത് പറയാനൊരു സ്റ്റേഡിയം നഗരഹൃദയത്തിലുണ്ടായിട്ടും സ്കൂൾ കായിക മേളയ്ക്ക് സ്ഥലം കണ്ടെത്താനാവാതെ നെട്ടോട്ടത്തിലാണ് ജില്ലയിലെ കായികാദ്ധ്യാപകർ. കഴിഞ്ഞ ഫെബ്രുവരിയിൽ ടെൻഡറായ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നവീകരണം യാഥാർത്ഥ്യമായിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു.
400 മീറ്റർ സിന്തറ്റിക്ക് ട്രാക്ക്, പവിലിയൻ, ഫുട്ബാൾ മൈതാനം, ട്രിപ്പിൾ, ലോംഗ്ജമ്പ് പിറ്റുകൾ തുടങ്ങി എല്ലാ സാഹചര്യങ്ങളും ഇ.എം.എസ് സ്റ്റേഡിയത്തിലുണ്ട്. പക്ഷേ പാതിവഴിയിലാണ് കാര്യങ്ങൾ. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ 400 മീറ്റർ ട്രാക്ക് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇല്ലാതായതോടെയാണ് സ്ഥിതി രൂക്ഷമായത്. ഇതോടെ നിലവാരമില്ലാത്ത ഗ്രൗണ്ടുകളിൽ മത്സരങ്ങൾ നടത്തേണ്ടിവരും. ഇത് താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന അശങ്കയും ഉയരുന്നുണ്ട്. പല വിദ്യാലയങ്ങളിലും 200 മീറ്റർ ട്രാക്കുകൾ ലഭ്യമാണ്. എന്നാൽ നിശ്ചിത ദൂരം ഓടാൻ ഈ ഗ്രൗണ്ടുകൾ പര്യാപ്തമാവില്ല.
# ആശ്രയം കുളങ്ങൾ
പണി തീരാത്ത രാജാ കേശവദാസ് നീന്തൽകുളം നോക്കുകുത്തിയായതിനാൽ നീന്തൽ മത്സരങ്ങൾക്ക് പൊതു ജലാശയങ്ങൾ തന്നെയാണ് ഇക്കുറിയും വിധിക്കപ്പെട്ടിരിക്കുന്നത്. വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ പൊതു ജലാശയങ്ങളിൽ ട്രാക്കുകൾ നിർമ്മിച്ചിട്ടുണ്ട്. ഇവിടെയാണ് കുട്ടികൾ പരിശീലനം നേടുന്നത്. എന്നാൽ ഒഴുക്കുള്ള ജലാശയത്തിൽ മത്സരം നടത്തുന്നതിനോട് രക്ഷിതാക്കൾക്ക് യോജിപ്പില്ല. ജലാശയങ്ങളിൽ സ്വിമ്മിംഗ് പൂളുകൾക്ക് സമാനമായി അടച്ചുറപ്പുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ സാധിക്കില്ല.
# ഇതിൽ വേണ്ട പ്രതീക്ഷ
ഇ.എം.എസ് സ്റ്റേഡിയത്തിന്റെ സിവിൽ വർക്കുകളും ഫീൽഡിൽ ഉന്നത നിലവാരത്തിലുള്ള പുല്ല് വച്ചുപിടിപ്പിക്കുന്നതും ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു. അന്തർദേശീയ നിലവാരത്തിൽ ട്രാക്ക് സ്ഥാപിക്കുന്നത് രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കാനാണ് ആലോചിച്ചിരുന്നത്. എന്നാൽ സ്റ്റേഡിയത്തിൽ കുറച്ച് മണ്ണ് ഇറക്കിയതല്ലാതെ മറ്റ് ജോലികളൊന്നും സാധിച്ചിട്ടില്ല. നിലവിൽ സ്വകാര്യ ചികിത്സാ കേന്ദ്രം, ഭക്ഷണശാല എന്നിവയാണ് സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്നത്. ആകെ കാടുപിടിച്ച അവസ്ഥ. ട്രാക്കിൽ പുല്ല് വളർന്നതോടെ നടക്കാൻ പോലും പ്രയാസമാണ്. ഗാലറിയിലെ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്റ്റേഡിയം സ്ഥാപിച്ച സ്ഥലം സംബന്ധിച്ച അവകാശവാദവും സ്വകാര്യ വ്യക്തികൾ വാങ്ങിയെടുത്ത സ്റ്റേ ഉത്തരവുകളുമാണ് വികസനത്തിന് തടസമായി നിൽക്കുകയാണ്. 2006ലാണ് സ്റ്റേഡിയം നിർമ്മാണം ആരംഭിച്ചത്.
എത്രയോ മികച്ച കായിക താരങ്ങളെ സംഭാവന ചെയ്യുന്ന ജില്ലയാണ് ആലപ്പുഴ. കായിക മേഖലയുടെ പുരോഗതിക്ക് ധാരാളം സംഘടനകളും നിലവിലുണ്ട്. എന്നിട്ടും അടിസ്ഥാന യോഗ്യതകളുള്ള ഒരു സിന്തറ്റിക്ക് ട്രാക്ക് പോലുമില്ലാതെ മത്സരിക്കാൻ ബുദ്ധിമുട്ടുകയാണ് കുട്ടികൾ
കായികാദ്ധ്യാപകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |