തിരുവനന്തപുരം: കാട്ടുമൃഗങ്ങൾ നശിപ്പിക്കില്ലെന്ന പഠനത്തെത്തുടർന്ന് വനാതിർത്തി പ്രദേശങ്ങളിൽ സ്വകാര്യഭൂമിയിൽ ഉൾപ്പെടെ മഞ്ഞളും തുളസിയുമടക്കം ഔഷധക്കൃഷി പദ്ധതിയുമായി വനംവകുപ്പ്. ഈ പ്രദേശങ്ങളിലെ കർഷകർക്ക് വരുമാനം കൂടി ലക്ഷ്യമിടുന്നു. വന്യമൃഗങ്ങളുടെ നാട്ടിലേക്കുള്ള വരവ് കുറയ്ക്കാൻ കഴിയുമെന്നും പ്രതീക്ഷ.
ഏറ്റവും കൂടുതൽ വന്യജീവി അക്രമം നേരിടുന്ന പ്രദേശങ്ങളിലാകും 'വനൗഷധ സമൃദ്ധി' പദ്ധതി നടപ്പാക്കുക. വനസംരക്ഷണസമിതി (വി.എസ്.എസ്), ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി (ഇ.ഡി.സി) എന്നിവയുടെ നേതൃത്വത്തിലാണിത്. വനങ്ങളോടുചേർന്ന സ്വകാര്യ, പട്ടയ, ആദിവാസി ഭൂമികളിലാണ് കൃഷി. തുളസിയും മഞ്ഞളും ദേവസ്വം ബോർഡ്, ആയുർവേദ വ്യവസായ സ്ഥാപനങ്ങൾ, ട്രൈബൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ എന്നിവയ്ക്ക് നൽകും. മഞ്ഞൾ ഉണക്കി പൊടിച്ച് ‘വനശ്രീ’ ഔട്ട്ലെറ്റ് വഴി വിൽക്കും. വരുമാനം കർഷകർക്ക് ലഭ്യമാക്കും. വനപ്രദേശത്തോട് ചേർന്ന 152.86 ഹെക്ടർ പ്രദേശം പദ്ധതിക്കായി കണ്ടെത്തി.
ഇഞ്ചി, പനിക്കൂർക്ക, ആടലോടകം തുടങ്ങിയവയും കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പദ്ധതി വിപുലപ്പെടുത്തുമ്പോഴാകും ഇവയുടെ കൃഷി തുടങ്ങുക.
നടപ്പാക്കുന്ന ജില്ലകൾ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം. വനം ഡിവിഷനുകൾക്കു കീഴിൽ കൃഷിയിൽ പങ്കെടുക്കുന്ന കുടുംബങ്ങളെയും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |