ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എന്റർപ്രൈസസ് ലിമിറ്റഡിന് കൈമാറിയ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും എയർപോർട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. കൈമാറ്റം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്.
പാട്ട വ്യവസ്ഥകൾ അംഗീകരിച്ച് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) ടെണ്ടറിൽ പങ്കെടുത്തശേഷം കൈമാറ്റത്തെ സംസ്ഥാനം ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 2021 ഒക്ടോബർ 14 മുതൽ അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇടപെടാൻ ഉചിതമായ കാരണം കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.
അദാനിക്ക് കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്നും ലേല നടപടികൾ സുതാര്യമല്ലെന്നും കേരളം വാദിച്ചെങ്കിലും ലേല വ്യവസ്ഥയെ കേരളം ഒരിക്കലും എതിർത്തിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന് ലേലത്തിൽ പങ്കെടുക്കാൻ പ്രത്യേക ഇളവ് നൽകിയിരുന്നുവെന്ന് അപ്പീലിനെ എതിർത്ത കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഓരോ യാത്രക്കാരനും സംസ്ഥാന സർക്കാർ 135 രൂപയാണ് ലേലത്തിൽ വാഗ്ദാനം ചെയ്തതെന്നും അദാനി ഗ്രൂപ്പ് വാഗ്ദാനം നൽകിയത് 168 രൂപയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ സംസ്ഥാനം വിജയകരമായി നടത്തി വരുന്നത് പരാമർശിച്ചെങ്കിലും സുപ്രീം കോടതി പരിഗണിക്കാൻ തയ്യാറായില്ല.
കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ സി.യു .സിംഗ് ,സ്റ്റാൻഡിംഗ് കോൺസൽ സി.കെ ശശി, എയർപോർട്ട് അതോറിറ്റിക്ക് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ പി.എസ് നടരാജൻ, യൂണിയനുവേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവർ ഹാജരായി. കൈമാറ്റം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി 2020 ഒക്ടോ.19ന് ഹൈക്കോടതി തള്ളിയിരുന്നു.
#ഭൂമിത്തർക്കം തീർപ്പാക്കിയില്ല
വിമാനത്താവളത്തിന് സംസ്ഥാനം ഏറ്റെടുത്തു നൽകിയ ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട തർക്കം തത്ക്കാലം തീർപ്പാക്കുന്നില്ലെന്നും നിയമനടപടികളുമായി സർക്കാരിന് വേണമെങ്കിൽ മുന്നോട്ട് പോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭൂമി നൽകിയതിന്റെ പേരിൽ നടത്തിപ്പിൽ അവകാശം ഉന്നയിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭൂമിക്ക്
ഒരു രൂപ പോലും എയർപോർട്ട് അതോറിറ്റി നൽകിയില്ലെന്നും ഭൂമിവില ഓഹരിയായി മാറ്റേണ്ടതായിരുന്നുവെന്നും സംസ്ഥാന സർക്കാർ വാദിച്ചു.
ജീവനക്കാരുടെ വാദവും തള്ളി
എയർപോർട്ട് അതോറിറ്റി ജീവനക്കാരെന്ന നിലയിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ അദാനിയുടെ ജീവനക്കാരായി മാറിയാൽ ലഭിക്കില്ലെന്ന എംപ്ലോയീസ് യൂണിയന്റെ വാദവും കോടതി തള്ളി. എയർപോർട്ട് അതോറിറ്റി ജീവനക്കാർ വിരമിച്ചാൽ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. അദാനിയുടെ കമ്പനിയിൽ ഈ ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇതായിരുന്നു യൂണിയന്റെ വാദം. ജീവനക്കാർക്ക് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകാനുള്ള അവസരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വാദം തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |