വെസ്റ്റിൻഡീസ് 31റൺസിന് സിംബാബ്‌വെയെ തോൽപ്പിച്ചു
ഹൊബാർട്ട്: ലോകകപ്പ് പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ സിംബാബ്‌വെയെ കീഴടക്കി രണ്ട് തവണ ലോക ചാമ്പ്യൻമാരായ വെസ്റ്റിൻഡീസ് സൂപ്പർ 12 പ്രതീക്ഷകൾ നിലനിറുത്തി. ആദ്യമത്സരത്തിൽ സ്കോട്ട്‌ലൻഡിനോട് തോൽവി വഴങ്ങിയതിനാൽ ജയം അനിവാര്യമായ മത്സരത്തിൽ പേസർമാരായ അൽസാരി ജോസഫിന്റെയും ജാസൺ ഹോൾഡറുടെയും മികവിൽ 31 റൺസിനാണ് വിൻഡീസ് സിംബാബ്‌വെയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടി. മറുപടിക്കിറങ്ങിയ സിംബാബ്‌വെ 18.2 ഓവറിൽ 122 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 4 വിക്കറ്റ് വീഴ്ത്തിയ അൽസാരി ജോസഫും 3 വിക്കറ്റ് വീഴ്ത്തിയ ജാസൺ ഹോൾഡറും ചേർന്ന് സിംബാബ്‌വെ ബാറ്റർമാരെ പ്രതിസന്ധിയിലാക്കുകയായിരുന്നു. 29 റൺസെടുത്ത ലൂക്ക് ജോഗ്‌വെയാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ. വെസ്‌ലി മധേവരെയും (19 പന്തിൽ 27), ക്യാപ്ടൻ റഗിസ് ചക്കാബ്വയും (13) ചേർന്ന് നല്ല തുടക്കമാണ് സിംബാബ്‌വെയ്ക്ക് നൽകിത്. ഇരുവരും 2.2 ഓവറിൽ 29 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ മൂന്നാമത്തെ ഓവറിലെ രണ്ടാം പന്തിൽ ചക്കാബ്വയെ ക്ലീൻബൗൾഡാക്കി ജോസഫ് കൂട്ടുകെട്ട് പൊളിച്ചു. പകരമെത്തിയ ടോണി മുന്യോഗയെ (2) ടീം സ്കോർ 47ൽ വച്ച് ജോസഫ് തന്നെ ക്ലീൻബൗൾഡാക്കിയതോടെ സിംബാബ്‌വെയുടെ തകർച്ച തുടങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ അയർലൻഡിനെതിരെ സിംബാബ്‌വെയുടെ വിജയ ശില്പിയായ സിക്കന്ദർ റാസയും (14) നിരാശപ്പെടുത്തി.
നേരത്തേ ജോൺസൺ ചാൾസ് (36 പന്തിൽ 45), റോവ്‌മാൻ പവൽ (21 പന്തിൽ 28), അകേൽ ഹൊസൈൻ (23) എന്നിവരുടെ ബാറ്റിംഗാണ് വെസ്റ്റിൻഡീസിനെ 153ൽ എത്തിച്ചത്. എക്സ്ട്രസായി 17 റൺസാണ് വിൻഡീസിന് ലഭിച്ചത്. ബാറ്റിംഗിൽ തിളങ്ങനായില്ലെങ്കിലും 4 ഓവറിൽ 19 റൺസ് നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി റാസ ബൗളിംഗിൽ തിളങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |