മണ്ണാർക്കാട്: അട്ടപ്പാടി മധുവധക്കേസിൽ വീണ്ടും അസാധാരണ സംഭവം.കൂറുമാറിയ സാക്ഷിയായ കക്കി വീണ്ടും പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി.പൊലീസിന് നൽകിയ മൊഴിയാണ് ശരിയെന്നും താൻ നേരത്തെ മൊഴിമാറ്റിയത് പ്രതികളെ പേടിച്ചിട്ടാണെന്നും കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നു എന്നും 19-ാം സാക്ഷിയായ കക്കി കോടതിയിൽ പറഞ്ഞു.
18, 19 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചതോടെയാണ് കക്കിയെ വീണ്ടും വിസ്തരിച്ചത്. ജൂണിലാണ് കക്കിയുടെ മൊഴി ആദ്യം രേഖപ്പെടുത്തിയത്.അജമലയിൽ വച്ച് മധുവിനെ കണ്ടെന്നും വിവരം രണ്ടാം പ്രതിയോട് പറഞ്ഞെന്നുമായിരുന്നു കക്കിയുടെ മൊഴി. ഇത് കോടതിയിൽ മാറ്റിപ്പറഞ്ഞിരുന്നു.
കൂറുമാറിയതിന് പതിനെട്ടാം സാക്ഷി കാളി മൂപ്പന് വനംവകുപ്പിലെ താത്കാലിക ജോലി നഷ്ടപ്പെട്ടിരുന്നു. മധുവിനെ കുറച്ചുപേർ തടഞ്ഞുനിറുത്തുകയും ഓടിപ്പോകാതിരിക്കാൻ കൂട്ടമായി വളഞ്ഞ്, ഉന്തിത്തള്ളി നടത്തിക്കൊണ്ടുവരുന്നത് കണ്ടു എന്നുമായിരുന്നു ആദ്യം പൊലീസിന് നൽകിയ മൊഴി. വിചാരണയ്ക്കിടെ ഇത് നിഷേധിച്ചാണ് കൂറുമാറിയത്.
പ്രതികൾക്ക് ജാമ്യം
മധു വധക്കേസിൽ റിമാൻഡിലുള്ള പതിനൊന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.കർശന ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം നൽകിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ പരാതിയെ തുടർന്നാണ് ഇവരെ നേരത്തെ കോടതി റിമാൻഡ് ചെയ്തതിരുന്നത്.
എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയിൽ ഹാജരാവണം,മധുവിന്റെ അമ്മ,സഹോദരി തുടങ്ങി ഒരു ബന്ധുകളെയും കാണാൻ പാടില്ല,രാജ്യം വിട്ടുപോകരുത്,വിസ്തരിച്ച സാക്ഷികളെയോ ഇനി വിസ്തരിക്കാനുള്ള സാക്ഷികളെയോ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും മണ്ണാർക്കാട് എസ്.സി.എസ്.ടി കോടതിയുടെ ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |