കൊച്ചി: അഞ്ചു കുട്ടികളും അദ്ധ്യാപകനുമടക്കം ഒൻപതു പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മിഷണർ 28ന് ഹാജരാകണമെന്ന് ഹൈക്കോടതി. ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
ജംഗിൾ സഫാരി ബസുകളിൽ നിന്ന് പരസ്യങ്ങൾ നീക്കാൻ നടപടിയായെന്നും മറ്റു ബസുകളുടെ കാര്യത്തിൽ സാവകാശം വേണമെന്നും കെ.എസ്.ആർ.ടി.സി ബോധിപ്പിച്ചു. ഗവിയിലും സുൽത്താൻ ബത്തേരിയിലും രണ്ട് ജംഗിൾ സഫാരി സർവീസുകളാണുള്ളത്. നഷ്ടത്തിൽ നിന്നു കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരസ്യമെന്ന കെ.എസ്.ആർ.ടി.സി വാദം കോടതി തള്ളി.
നിയമം പാലിക്കാത്ത വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഏതു വാഹനമായാലും ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ ചട്ടപ്രകാരമല്ലാത്ത സംവിധാനങ്ങളില്ലെന്നു ഉറപ്പുവരുത്തണം. പരിശോധനയുടെ വിഡിയോയും കളർചിത്രവും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ചട്ടങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനൊപ്പം ഡ്രൈവർക്കും ഉടമയ്ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു. 448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും 169 ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കിയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |