കാസർകോട്: സ്കൂൾ ഉപജില്ലാ ശാസ്ത്രമേളയ്ക്കിടെ കൂറ്റൻ ഇരുമ്പ് പന്തൽ തകർന്നുവീണ് കുട്ടികളും അദ്ധ്യാപകരും ഉൾപ്പെടെ 59 പേർക്ക് പരിക്കേറ്റു. 11 പേർ മംഗ്ളൂരു ദേരളക്കട്ട കെ. എസ് ഹെഗ്ഡെ ആശുപത്രിയിലും മൂന്ന് പേർ ഫാദർ മുള്ളേർസിലും ഏഴ് പേർ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. മറ്റുള്ളവർക്ക് മംഗൽപ്പാടി പി. എച്ച്.സിയിൽ പ്രഥമ ശുശ്രൂഷ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഡി.എം.ഒ ഡോ.ഏ.വി. രാംദാസ് അറിയിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന എന്നിവർ സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെയും സന്ദർശിച്ചു.
മഞ്ചേശ്വരം ഉപജില്ലയിലെ ബേക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പന്തൽ ഉഗ്രശബ്ദത്തോടെ നിലംപതിക്കുകയായിരുന്നു. ഈ സമയം പന്തലിനുള്ളിൽ 300 ഓളം കുട്ടികൾ ഉണ്ടായിരുന്നു. പന്തലിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളെ അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പുറത്തെത്തിച്ചു. മഞ്ചേശ്വരം പൊലീസും ഉപ്പളയിൽ നിന്നുള്ള അഗ്നിശമന രക്ഷാസേനയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തെ തുടർന്ന് പന്തൽ കരാറുകാരൻ ഉൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കാസർകോട് എ.ഡി.എം എൻ.കെ. രമേന്ദ്രനെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. കാസർകോട് ഡി.ഡി.ഇയോട് കളക്ടർ അടിയന്തര റിപ്പോർട്ടും തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |