സൂപ്പർ 12 റൗണ്ടിലെ ആദ്യ മത്സരത്തിൽ ഓസീസിനെ 89 റൺസിന് തകർത്ത് കിവീസ്
സിഡ്നി : ട്വന്റി-20 ലോകകപ്പിന്റെ സൂപ്പർ 12 റൗണ്ടിലെ ഒന്നാം ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ആസ്ട്രേലിയയെ ന്യൂസിലാൻഡ് 89 റൺസിന് തോൽപ്പിച്ചു.കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിൽ തങ്ങളെ തോൽപ്പിച്ചതിന് കിവീസിന്റെ പ്രതികാരം കൂടിയായി ഈ വിജയം.
ഇന്നലെ സിഡ്നിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവികൾ നിശ്ചിത 20 ഓവറിൽ 200 റൺസടിച്ചപ്പോൾ ഓസീസിന്റെ മറുപടി 17.1 ഓവറിൽ 111 റൺസിൽ അവസാനിക്കുകയായിരുന്നു.58 പന്തുകളിൽ ഏഴുഫോറും രണ്ട് സിക്സുമടക്കം പുറത്താകാതെ 92 റൺസടിച്ച ഓപ്പണർ ഡെവോൺ കോൺവേയും 16 പന്തുകളിൽ അഞ്ചുഫോറും മൂന്ന് സിക്സുമടക്കം 42റൺസ്നേടിയ ഫിൻ അല്ലെനും ചേർന്നാണ് കിവികൾക്ക് മികച്ച സ്കോർ നൽകിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ടിം സൗത്തീയും മിച്ചൽ സാന്റ്നറും രണ്ട് വിക്കറ്റ് നേടിയ ട്രെന്റ് ബൗൾട്ടും ഓരോ വിക്കറ്റ് നേടിയ ലോക്കീ ഫെർഗൂസനും ഇഷ് സോധിയും ചേർന്ന് ഓസീസ് ബാറ്റിംഗ് നിരയെ ചുരുട്ടിക്കൂട്ടുകയും ചെയ്തു. കോൺവേയാണ് മാൻ ഒഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് തുടക്കം മുതൽ ആക്രമിച്ച് കളിക്കുകയായിരുന്നു.മിച്ചൽ സ്റ്റാർക്കിനെയും ഹേസൽവുഡിനെയും കമ്മിൻസിനെയും ഗ്രൗണ്ടിന്റെ നാലുപാടേക്കും പറത്തിയ ഫിൻ അല്ലെൻ ആദ്യ നാലോവറിൽത്തന്നെ ടീമിനെ 50 കടത്തി. അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ അല്ലെൻ പുറത്തായപ്പോൾ കോൺവേ കടിഞ്ഞാൺ ഏറ്റെടുത്തു. അവസാനഓവർവരെ കോൺവേ ക്രീസിലുണ്ടായിരുന്നു.
രണ്ടാം വിക്കറ്റിൽ നായകൻ കേൻ വില്യംസണിനൊപ്പം കോൺവേ 47 പന്തുകളിൽ നിന്ന് കൂട്ടിച്ചേർത്തത് 69 റൺസാണ്. 23 പന്തുകളിൽ ഓരോ ഫോറും സിക്സുമടക്കം 23 റൺസ് നേടിയ വില്യംസൺ 13-ാം ഓവറിൽ ടീം സ്കോർ 125ൽ നിൽക്കുമ്പോഴാണ് ആദം സാംപയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയത്. തുടർന്നിറങ്ങിയ ഗ്ളെൻ ഫിലിപ്പ്സ്(12) 16-ാം ഓവറിൽ ടീം സ്കോർ 152ൽ നിൽക്കുമ്പോൾ മടങ്ങിയെങ്കിലും ജെയിംസ് നീഷമിനെ (13 പന്തുകളിൽ രണ്ട് സിക്സടക്കം 26) കൂട്ടുനിറുത്തി കോൺവേ അവസാന നാലോവറിൽ 48 റൺസ് കൂട്ടിച്ചേർത്തു.
നാലോവറിൽ വിക്കറ്റൊന്നും ലഭിക്കാതെ 46 റൺസ് വിട്ടുകൊടുത്ത പാറ്റ് കമ്മിൻസാണ് ആസ്ട്രേലിയൻ നിരയിൽ ഏറ്റവും നാണം കെട്ടത്. ഹേസൽവുഡിന് രണ്ട് വിക്കറ്റ് ലഭിച്ചെങ്കിലും 41 റൺസ് വഴങ്ങി.സാംപ(39 റൺസ്),സ്റ്റോയ്നിസ്(38),സ്റ്റാർക്ക് (36) എന്നിവരും ശരിക്കും തല്ലുകൊണ്ടു.
മറുപടിക്കിറങ്ങിയ ഓസീസിന് 50 റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായി.രണ്ടാം ഓവറിൽ വാർണറെ (5) ക്ളീൻ ബൗൾഡാക്കി സൗത്തീയാണ് കുരുതി തുടങ്ങിയത്. നാലാം ഓവറിൽ ഫിഞ്ചിനെ(13) സാന്റ്നറും അടുത്ത ഓവറിൽ സൗത്തി മിച്ചൽ മാർഷിനെയും (16) മടക്കി അയച്ചു.ഇതോടെ കാലിടറിത്തുടങ്ങിയ ഓസീസിനെ സാന്റ്നർ വീണ്ടും പ്രഹരിച്ചു. ഒൻപതാം ഓവറിൽ സ്റ്റോയ്നിസും (7),11-ാം ഓവറിൽ ടിം ഡേവിഡും (11) കൂടാരം കയറിയതോടെ ആതിഥേയർ 68/5 എന്ന നിലയിലായി.
മാത്യു വേഡ്(2) 13-ാം ഓവറിൽ ഫെർഗസൂന്റെ പന്തിൽ കീപ്പർ കോൺവേയ്ക്ക് ക്യാച്ച് നൽകി മടങ്ങിയപ്പോൾ അടുത്ത ഓവറിൽ ഇഷ് സോധിക്കെതിരെ സ്വിച്ച് ഹിറ്റിന് ശ്രമിച്ച മാക്സ്‌വെല്ലിന്റെ(28) കുറ്റിതെറിച്ചതോടെ ഓസീസ് ചെറുത്തുനിൽപ്പിന്റെ ലൈറ്റണഞ്ഞു. 17-ാം ഓവറിൽ ട്രെന്റ് ബൗൾട്ട് സ്റ്റാർക്കിനെയും (4),സാംപയെയും (0) ബൗൾഡാക്കി വിട്ടു.18-ാം ഓവറിന്റെ ആദ്യ പന്തിൽ കമ്മിൻസിനെ (21) കോൺവേയുടെ കയ്യിലെത്തിച്ച് സൗത്തിതന്നെ ഓസീസ് ഇന്നിംഗ്സിന് കർട്ടനിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |