ബീജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാനമായ 20-ാം ദേശീയ കോൺഗ്രസിന്റെ സമാപന ദിനമായ ഇന്നലെ തിരഞ്ഞെടുത്ത പുതിയ പാർട്ടി സെൻട്രൽ കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ പ്രധാനമന്ത്രി ലീ കെചിയാംഗ് ഉൾപ്പെടെ നാല് പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ.
2,296 പാർട്ടി പ്രതിനിധികൾ പങ്കെടുത്ത കോൺഗ്രസ് 205 പേരെയാണ് സെൻട്രൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്. 171 ഇതര അംഗങ്ങളെയും തിരഞ്ഞെടുത്തു. 67കാരനായ ലീയ്ക്ക് പുറമേ നാഷണൽ പീപ്പിൾസ് കോൺഗ്രസ് ചെയർമാൻ ലീ ഷാൻഷു ( 72 ), രാഷ്ട്രീയ ഉപദേശക ബ്യൂറോ ചെയർമാൻ വാംഗ് യാംഗ് ( 67 ), ഉപപ്രധാനമന്ത്രി ഹാൻ ഷെംഗ് ( 68 ) എന്നിവരാണ് സെൻട്രൽ കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ.
ഇവർ നാല് പേരെയും ഒഴിവാക്കിയുള്ള പുതിയ പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ ഇന്ന് പ്രഖ്യാപിക്കും. പാർട്ടിയിലെ ഏറ്റവും ഉന്നത നേതാക്കൾ അടങ്ങുന്നതാണ് സ്റ്റാൻഡിംഗ് കമ്മിറ്റി. പ്രസിഡന്റ് ഷീ ജിൻപിംഗ് ഉൾപ്പെടെ 7 പേരാണ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലുണ്ടാവുക. സ്റ്റാൻഡിംഗ് കമ്മിറ്റിയ്ക്ക് തൊട്ടുതാഴെയുള്ള പോളിറ്റ്ബ്യൂറോയിലേക്കുള്ള 25 പേരെയും ഇന്നറിയാം.
എന്തുകൊണ്ട് ലീ ?
പിൻഗാമിയെ പ്രഖ്യാപിക്കുന്നത് വരെ ആറ് മാസം കൂടി ലീ പ്രധാനമന്ത്രിയായി തുടരും. കാലാവധി തീർന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് ലീ ഈ വർഷം പ്രഖ്യാപിച്ചിരുന്നു. ഒരിക്കൽ ചൈനീസ് പ്രസിഡന്റ് സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന നേതാവാണ് ലീ. എന്നാൽ ഷീയുടെ വളർച്ച ലീയെ രണ്ടാമനാക്കി. സമ്പദ്‌വ്യവസ്ഥയുടെ മേൽ ശക്തമായ ഭരണകൂട നിയന്ത്രണം എന്ന ഷീയുടെ നയത്തിന് വിരുദ്ധമായി വിപണിയെ അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങളെ അനുകൂലിക്കുന്നയാളാണ് ലീ.
ഷീയ്ക്ക് മുമ്പ് രാജ്യത്തിന്റെ പ്രസിഡന്റും പാർട്ടി ജനറൽ സെക്രട്ടറിയുമായിരുന്നു ഹൂ ജിന്റാവോയുടെ അനുയായി കൂടിയാണ് ലീ. അതേ സമയം, പാർട്ടിയ്ക്കുള്ളിലെ തന്റെ അധികാരം ഉറപ്പിക്കാൻ എതിരാളികളെ ഷീ പുറത്താക്കുമെന്നത് രഹസ്യമല്ല. ലീയെ സെൻട്രൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിലൂടെ പാർട്ടിയിൽ ഷീയ്ക്കുള്ള നിയന്ത്രണത്തിന് മേലുള്ള വെല്ലുവിളികൾ ദുർബലമാകുന്നതായി കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |