തിരുവനന്തപുരം: നിയമനത്തിൽ അപാകത കണ്ടെത്തി സുപ്രീംകോടതി പുറത്താക്കിയ ഡോ.എം.എസ്. രാജശ്രീക്ക് പകരം മറ്റാർക്കും വി.സിയുടെ ചുമതല ചാൻസലർ കൈമാറാത്തതിനാൽ ബിരുദ സർട്ടിഫിക്കറ്റുകൾ പോലും നൽകാനാവാതെ സാങ്കേതിക സർവകലാശാലയിൽ ഭരണപ്രതിസന്ധി. രാജശ്രീക്ക് പകരം ഡിജിറ്റൽ സർവകലാശാലാ വി.സി സജി ഗോപിനാഥിന് ചുമതല നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി ഗവർണർക്ക് ശുപാർശ നൽകിയിരുന്നെങ്കിലും നിരസിച്ചു.
സജി ഗോപിനാഥിനും പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. എം.എസ്. രാജശ്രീക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇവർക്ക് നവംബർ മൂന്നിനകം മറുപടി നൽകിയാൽ മതി. അതിനുശേഷമാവും ഗവർണർ നടപടിയിലേക്ക് കടക്കുക. രാജശ്രീ സുപ്രീംകോടതി ഉത്തരവ് വന്നതുമുതൽ സർവകലാശാലയിലെത്താറില്ല. കോ-ടെർമിനസ് വ്യവസ്ഥയിൽ നിയമിക്കപ്പെട്ട പി.വി.സി ഡോ.അയൂബും രാജശ്രീക്കൊപ്പം പുറത്താവും. അതിനാൽ സർവകലാശാലയിൽ അക്കാഡമിക്, ഭരണപരമായ നിർണായക തീരുമാനങ്ങൾ എടുക്കാനാവുന്നില്ല. വി.സിയെ പുറത്താക്കിയിട്ടില്ലാത്തതിനാലാണ് ചുമതല കൈമാറാത്തതെന്ന് രാജ്ഭവൻ അറിയിച്ചു.
സാങ്കേതിക സർവകലാശാല നിയമപ്രകാരം എൻജിനിയറിംഗ് ശാസ്ത്ര രംഗത്തെ വിദഗ്ദ്ധരെ മാത്രമേ വി.സിയായി നിയമിക്കാൻ പാടുള്ളൂ. അതിനാൽ സർക്കാർ എൻജിനിയറിംഗ് കോളേജുകളിലെ സീനിയർ പ്രൊഫസർമാരുടെ പട്ടിക ഗവർണർ അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിൽനിന്ന് വിസിയുടെ താത്കാലിക ചുമതല ആറുമാസത്തേക്ക് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |