കൊച്ചി: വൈപ്പിനിലെ ഗ്യാസ് ഏജൻസിയിലെ തൊഴിൽ തർക്കത്തെത്തുടർന്ന് സി.ഐ.ടി.യുവിന്റെ ഭീഷണി നേരിടുന്ന സ്ഥാപനമുടമ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. എടവനക്കാട് വാച്ചാക്കൽ എ ആൻഡ് എ ഇൻഡേൻ സർവീസസ് ഉടമയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉമയാണ് ഹർജി നൽകിയത്.
ഏജൻസിയുടെ സമീപത്തെ മറ്റൊരു ഏജൻസിയുടെ രണ്ടായിരത്തോളം ഉപഭോക്താക്കൾക്കുള്ള ഗ്യാസ് വിതരണം കൂടി ഏറ്റെടുക്കേണ്ടി വന്നതോടെ, ഹർജിക്കാരി അഞ്ച് താത്കാലിക ജീവനക്കാരെ നിയോഗിച്ചു. ഇവരിൽ ഒരാൾ സാമ്പത്തികക്രമക്കേട് നടത്തിയെന്നും, ഇതു കണ്ടെത്തിയതിനെത്തുടർന്ന് പിരിച്ചുവിട്ടെന്നും ഹർജിയിൽ പറയുന്നു. പിരിച്ചുവിട്ട ജീവനക്കാരനെ തിരിച്ചെടുത്തില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സി.ഐ.ടി.യുവിനു കീഴിലുള്ള ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ ഭാരവാഹിയായ പി.കെ. അനിൽകുമാർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഒക്ടോബർ 25ന് യൂണിയന്റെ നേതൃത്വത്തിൽ ഒരു സംഘം ഗ്യാസ് ഏജൻസിയുടെ ഗോഡൗണിനു മുന്നിൽ അനധികൃതമായി ഒത്തുചേർന്ന് തങ്ങളെ ആക്രമിച്ചെന്നും ഹർജിയിൽ പറയുന്നു. ഹർജിക്കാരിയെയും ഭർത്താവിനെയും മകനെയും സംഘം മർദ്ദിച്ചെന്നും ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചെന്നുമുള്ള പരാതിയിൽ മുനമ്പം പൊലീസ് കേസെടുത്തെങ്കിലും, സ്ഥാപനം അടച്ചിടാൻ നിർദ്ദേശിച്ചതിനാൽ പാചകവാതക വിതരണം നടത്താൻ കഴിയുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |