അരൂർ: ശ്രീകോവിലിന് മുന്നിലെത്തി ഭഗവാനെ തൊഴുത് വണങ്ങിയ ശേഷം വാതിൽ കുത്തിത്തുറന്ന് കയറിയ 'ഭക്തനായ കള്ളൻ' കിരീടം ഉൾപ്പെടെ 10 പവൻ കവർന്നു. അരൂർ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു
കവർച്ച.
കുണ്ഡലം, ചാർത്ത് മാല, ലോക്കറ്റ് എന്നിവയാണ് കിരീടത്തിനൊപ്പം കവർന്നത്. കാവിമുണ്ടും ഷർട്ടും മുഖം മൂടിയും ധരിച്ച കള്ളൻ ശ്രീകോവിലിന് മുന്നിലെത്തി ദേവനെ വണങ്ങുന്നതും, സ്വർണ്ണവുമായി മടങ്ങുന്നതും ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പുലർച്ചെ 3 ന് ക്ഷേത്രം ജീവനക്കാരാണ് ചുറ്റമ്പലത്തിന്റെ തെക്കുഭാഗത്തുള്ള വാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികളെത്തി നടത്തിയ പരിശോധനയിലാണ് മോഷണം വ്യക്തമായത്.ചുറ്റമ്പലത്തിന് മുകളിലൂടെയാണ് മോഷ്ടാവ് അകത്ത് കയറിയത്.
അരൂർ പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. അരൂർ എസ്.ഐ ഹെറാൾഡ് ജോർജിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ക്ഷേത്രത്തിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. അടുത്തിടെ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിലും സമാനമായ രീതിയിൽ മോഷണം നടന്നെങ്കിലും പ്രതിയെ പിടി കൂടാനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |