കണ്ണൂർ: പ്രവർത്തിക്കുന്നതും പണി തുടരുന്നതുമായ ജല വൈദ്യുത പദ്ധതികൾക്ക് ഇപ്പോഴും പണം വാരിക്കോരി നൽകുന്നു. 50 ലക്ഷം മുതൽ 70 കോടി വരെ ചെലവാക്കിയിട്ടും എങ്ങുമെത്താത്ത ചെറുകിട പദ്ധതികൾ മിക്കതും പെരിയ നഷ്ടത്തിലാണ്. 120 പദ്ധതികളാണ് സംസ്ഥാനത്താകെ വഴിയാധാരമായി ശേഷിക്കുന്നത്. കുറഞ്ഞത് 1000 കോടിയിലേറെ രൂപ ഇവയുടെ മറവിൽ തുലച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ബോർഡിന്റെ കൈയിൽ കൃത്യമായ കണക്കില്ല.
കരാറുകാരെക്കൊണ്ട് പണിചെയ്യിക്കുന്നതിൽ കാട്ടുന്ന അനാസ്ഥ ഈ പദ്ധതികളുടെ നഷ്ടക്കണക്കിനു പിന്നിലുണ്ട്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നേരിട്ട് ഇടപെട്ടിട്ടും നിർമ്മാണം വേഗത്തിലാക്കാൻ മുൻകൈയെടുക്കേണ്ട ഉദ്യോഗസ്ഥർ മലക്കംമറിയുകയാണ്. സ്ഥലമെടുപ്പിലെ തർക്കങ്ങൾ, വനം , പരിസ്ഥിതി വകുപ്പുകളുടെ എതിർപ്പ് , സാങ്കേതിക തകരാറുകൾ തുടങ്ങിയവയാണ് ജലവൈദ്യുത പദ്ധതികൾക്ക് തടസ്സമായി ഇവർ പൊതുവേ ചൂണ്ടിക്കാട്ടുന്നത്. ഉദ്യോഗസ്ഥർക്കിടയിലെ ഏകോപനമില്ലായ്മയാണ് യഥാർത്ഥ തടസമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
നിർമ്മാണത്തിനായി അഞ്ചു വർഷം മുതൽ കാൽനൂറ്റാണ്ടുവരെയായ പദ്ധതികൾ ഇതിലുണ്ട്. 40 മെഗാവാട്ടിന്റെ പാമ്പാർ പദ്ധതിക്കും 30ന്റെ അച്ചൻകോവിലാറിനും പരിസ്ഥിതി പ്രശ്നമാണ് തടസമായത്. 2012ൽ പൂർത്തിയാകേണ്ടിയിരുന്ന തൊട്ടിയാർ പദ്ധതി 40 ശതമാനത്തോളമാണ് പണികഴിഞ്ഞത്. മാങ്കുളം ജലവൈദ്യുത പദ്ധതിക്ക് സ്ഥലമെടുക്കാൻ 70 കോടി ചെലവിട്ടിട്ടും പൂർത്തിയായില്ല.
മലബാറിലെ ആദ്യ മിനി ജലപദ്ധതിയായി 1993ൽ പയ്യാവൂർ പഞ്ചായത്തിലെ വഞ്ചിയം പുഴയിൽ ലക്ഷ്യമിട്ട മൂന്നു മെഗാവാട്ട് പദ്ധതിയും എങ്ങുമെത്തിയില്ല.
മുടങ്ങിക്കിടക്കുന്ന പദ്ധതികൾ- 120
5 മെഗാവാട്ടിനു മുകളിൽ - 50 എണ്ണം
ലക്ഷ്യം - 800 മെഗാവാട്ട്
പുറമെ നിന്നു വാങ്ങുമ്പോൾ -15 രൂപ
ജലവൈദ്യുത പദ്ധതിവഴി - 75 പൈസ
ബോർഡിന്റെ നഷ്ടം - 24000 കോടി
ഇഴയുന്ന പ്രധാന പദ്ധതികൾ (ബ്രാക്കറ്റിൽ ഉത്പാദനശേഷി)
പൂയംകുട്ടി (240 മെഗാവാട്ട്), പള്ളിവാസൽ വിപുലീകരണ പദ്ധതി (60) , ആവറുകുട്ടി (10), ഉരുളിക്കുഴി (4), പാമ്പാർ (40), പാമ്പ്‌ള(12), നാക്കയം(17), വിരിപാറ(18), കീരിത്തോട്(24), ചിന്നാർ(16), തോട്ടിയാർ(40), ചാത്തങ്കോട്ടുനട രണ്ടാംഘട്ടം, (6), കക്കയം(3), പെരുന്തേനരുവി(3), ആനക്കയം(7.5), പെരിങ്ങൽകുത്ത്(24), ചെങ്കുളം ഓഗ്മെന്റേഷൻ(85)
നിലച്ച പ്രധാന പദ്ധതികൾ
മാങ്കുളം, അപ്പർചെങ്കുളം, പോരുലോഹെഡ്, കക്കാടംപൊയിൽ, കരിക്കയം, കീഴാർകുത്ത്, നക്കയം, ചിന്നപ്പറമ്പ് തോട്, ആവർകുട്ടി, കൈതക്കൊല്ലി ഡൈവേർഷൻ, കണ്ണങ്കുഴി, പാറക്കടവ്, ആനക്കയം, ബാവലിപ്പുഴ രണ്ടാം ഘട്ടം, വളാംതോട്, ചെമ്പുകട്ടി, ലോവർ വട്ടപ്പാറ, മാർമ്മല, തൂമ്പൂർമുഴി, അപ്പർപെരിങ്ങൽ,ചിറ്റൂർഅപ്പർ, കാഞ്ഞിരക്കൊല്ലി,പാൽച്ചുരം, വേസ്റ്റേൺകല്ലാർ, കരിമ്പുഴ
ആശ്വാസം ബാരാപോൾ
വൈദ്യുതി ഉത്പാദനത്തിൽ ചരിത്രനേട്ടം കുറിച്ച കണ്ണൂർ ഇരിട്ടിയിലെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതി മാത്രമാണ് ഏക ആശ്വാസം. ഒരുവർഷം കൊണ്ട് കൈവരിക്കേണ്ട ഉത്പാദന ലക്ഷ്യം നാലുമാസം കൊണ്ട് മറികടന്നാണ് ബാരാപോൾ പദ്ധതി കെ.എസ്.ഇ.ബിയുടെ മികച്ച ചെറുകിട പദ്ധതിയായത്.
പുതിയ വൈദ്യുത പദ്ധതികളെ കണ്ണുംപൂട്ടി എതിർക്കുന്നത് ഒരു പ്രവണതയായി മാറുകയാണ്. അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ജലവൈദ്യുത പദ്ധതികളാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണം.
-കെ. കൃഷ്ണൻ കുട്ടി, വൈദ്യുതി മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |