തീരുമാനം 10 ദിവസത്തിനകം
കാസർകോട്: കോൺഗ്രസിന്റെ മുതിർന്ന നേതാവും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി.കെ ശ്രീധരൻ പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നേക്കും. ഇതുസംബന്ധിച്ച കൂടിക്കാഴ്ചകളും ചർച്ചകളും നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇക്കാര്യത്തിൽ അനുകൂല നിലപാടിലെന്നാണ് സൂചന. പത്തുദിവസത്തിനകം തീരുമാനമുണ്ടായേക്കും.
സി.കെയുടെ ആത്മകഥ 'ജീവിതം നിയമം നിലപാടുകൾ' പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇതിനുശേഷം ഇടത് ആഭിമുഖ്യം മറച്ചുപിടിക്കാത്ത നിലപാടിലാണ് സി.കെ. നേരത്തെ കോൺഗ്രസിന്റെ കേസുകൾ മാത്രം വാദിച്ചിരുന്ന സി.കെയെ പിണറായി സർക്കാർ മൂന്ന് കേസുകളിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആക്കിയിരുന്നു. വിവാദമായപ്പോൾ വി.എസിന്റെ കാലത്തും നിയമിച്ചിട്ടുണ്ടെന്ന വാദമുന്നയിച്ചാണ് ഇതിനെ ഇടതുകേന്ദ്രങ്ങൾ ന്യായീകരിച്ചത്.
ഡി.സി.സി പ്രസിഡന്റ് ആയിരിക്കെ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറാക്കിയതിനെ കോടതിയെ സമീപിച്ച സി.പി.എം നിലപാടിൽ തെറ്റില്ലെന്നും സി.കെ പറയുന്നു. പത്തുദിവസം കൂടി കാത്തിരിക്കൂ, അപ്പോൾ പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും- സി.കെ ശ്രീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |