ന്യൂഡൽഹി:കേരളത്തിലെ ജനങ്ങളുടെ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ടെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റിയിൽ ഇല്ലാത്തതിന്റെ പേരിൽ വ്യക്തിയെന്ന നിലയിൽ വേദനയുണ്ടായിരിക്കാം. ഇരുപത്തിയെട്ട് വർഷം പൊതു സമൂഹത്തിൽ പ്രവർത്തിച്ച സ്ത്രീയെന്ന നിലയിൽ, കേരളത്തിലെ ജനങ്ങളുടെ വീടുകളിലെ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ട്. ബി.ജെ.പിക്ക് കേരളത്തിൽ സ്വാധീനമില്ലാതിരുന്ന കാലത്ത് കമ്യൂണിസ്റ്റ് കോട്ടകളിൽ പോയി പ്രവർത്തിച്ചിട്ടുണ്ട്. താൻ പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുന്നുവെന്ന പ്രചരണം ശരിയല്ല. തന്നെ പ്രവർത്തനങ്ങൾക്ക് നിയോഗിക്കേണ്ടത് പാർട്ടി സംസ്ഥാന അദ്ധ്യക്ഷനാണ്. പാർട്ടി ഏല്പിക്കുന്ന ഏത് ചുമതലയും നിർവ്വഹിക്കും. മുൻ എം.പി സുരേഷ് ഗോപി സംസ്ഥാന കോർ കമ്മിറ്റിയിൽ വരുന്നത് സന്തോഷത്തോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ സഹോദരിയാണ് താനെന്നും ശോഭ വ്യക്തമാക്കി.
സ്വപ്നയുടെ വെളിപ്പെടുത്തൽ
നടപടി തേടി
ശോഭ സുരേന്ദ്രൻ രേഖ ശർമ്മയെ കണ്ടു
ന്യൂഡൽഹി:സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ദേശീയ വനിത കമ്മീഷൻ അദ്ധ്യക്ഷയെ കണ്ടു. കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, പി.ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരായി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ നടപടി വേണമെന്നാണ് ശോഭ സുരേന്ദ്രൻ ദേശീയ വനിത കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മയോട് ആവശ്യപ്പെട്ടത്. ഇതേ ആവശ്യമുന്നയിച്ച് ശോഭ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് പരാതി നൽകി. ഗവർണ്ണർ ആരീഫ് മുഹമ്മദ്ഖാനുമായും ശോഭ കേരള ഹൗസിൽ കൂടിക്കാഴ്ച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |