മോർബി:ഗുജറാത്തിലെ മോർബിയിൽ മച്ചു നദിക്ക് മീതേ നിർമ്മിച്ച ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള തൂക്കുപാലം തകർന്ന് അഞ്ഞൂറോളം പേർ നദിയിൽ വീണു. കുട്ടികൾ ഉൾപ്പെടെ 91 പേരുടെ മരണം സ്ഥിരീകരിച്ചു. നൂറുകണക്കിന് ആളുകളെ കാണാതായെന്നാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പാലത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിയിട്ടുണ്ട്. മരണസംഖ്യ ഉയരും. നവീകരണത്തിന് ശേഷം അഞ്ച് ദിവസം മുമ്പാണ് പാലം തുറന്നത്.
ഗുജറാത്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, മരിച്ചവരുടെ കുടുംബങ്ങൾക്ക് ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു. സ്ഥിതി വിലയിരുത്തിയ അദ്ദേഹം രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിനോട് നിർദ്ദേശിച്ചു.
ഞായറാഴ്ച ആയതിനാൽ പാലത്തിൽ ആളുകളുടെ വൻ തിരക്കായിരുന്നു. ദുരന്തമുണ്ടായപ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിൽ ഉണ്ടായിരുന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പൈതൃക പദവിയുള്ള പാലം ഇത്രയും ആളുകളുടെ ഭാരം താങ്ങാനാവാതെയാണ് തകർന്നതെന്ന് കരുതുന്നു. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.
രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘങ്ങളും എത്തിയിട്ടുണ്ട്. നാട്ടുകാർ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും രാത്രി ആയതോടെ ദൗത്യം ദുഷ്‌കരമായി.
140 കൊല്ലം പഴക്കവും 756അടി നീളവുമുള്ള തൂക്കുപാലം നവീകരണത്തിനായി അടച്ചിട്ടിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾക്ക് ശേഷം ഒക്ടോബർ 25നാണ് പൊുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
1879 ഫെബ്രുവരി 20ന് അന്നത്തെ ബോംബെ ഗവർണർ റിച്ചാർഡ് ടെമ്പിൾ ആണ് പാലം ഉൽഘാടനം ചെയ്‌തത്. ഇംഗ്ളണ്ടിൽ നിന്ന് ഇറക്കുമതി ചെയ്‌ത വസ്തുക്കളുപയോഗിച്ചാണ് അന്ന് പാലം നിർമ്മിച്ചത്. മൂന്നര ലക്ഷം രൂപയായിരുന്നു മൊത്തം ചെലവ്.
മോർബി അണക്കെട്ട് ദുരന്തം
മച്ചു നദിയിൽ അൻപതു വർഷത്തിനിടെ സംഭവിക്കുന്ന രണ്ടാമത്തെ വലിയ ദുരന്തമാണിത്. 1979 ആഗസ്റ്റ് 11ന് നദിയിലെ മച്ചു 2 അണക്കെട്ട് തകർന്നുണ്ടായ പ്രളയത്തിൽ 25,000 പേരെങ്കിലും മരിച്ചെന്നാണ് കണക്ക്. വന്മതിൽ പോലെ കുത്തിയൊലിച്ച വെള്ളം മോർബി പട്ടണത്തെ വിഴുങ്ങിയിരുന്നു. 1972ൽ നിർമ്മിച്ച അണക്കെട്ട് ഏഴ് വർഷമായപ്പോൾ തകരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |