കണ്ണൂർ:നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കതിരെ കർശ്ശന നടപടിയെടുക്കുമ്പോഴും ഇവയുടെ വിൽപ്പന പലയിടങ്ങളിലും സുലഭം.ഹാൻസ് ,പാൻപരാഗ് തുടങ്ങിയവയുടെ രഹസ്യ കച്ചവടമാണ് നഗര ഗ്രാമ വ്യത്യാസമില്ലാതെ പലയിടങ്ങളിലും നടക്കുന്നത്.ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ആവശ്യക്കാരേറെയുള്ളതാണ് പിടിക്കപ്പെടാൻ സാദ്ധ്യതയുണ്ടായിട്ടും വിൽപനയ്ക്ക് പലരും തുനിഞ്ഞിറങ്ങുന്നത്. മറ്റ് കച്ചവടങ്ങളുടെ മറവിലാണ് മിക്കയിടത്തും ഇവയുടെ വിൽപ്പന.
എക്സൈസ് പരിശോധനയിൽ ഇവ പിടിക്കപ്പെടുന്നില്ല. കടയിൽ സൂക്ഷിക്കുന്നതിന് പകരം രഹസ്യ ഇടങ്ങളിൽ ഒളിപ്പിച്ചാണ് ഇവയുടെ വില്പന. ഉത്തരേന്ത്യയിൽ സുലഭമായി ലഭിക്കുന്ന ഈ ഉത്പന്നങ്ങൾ
കേരളത്തിൽ മാത്രമാണ് നിരോധിത ഉത്പന്നമാകുന്നത്. നാട്ടിലേക്ക് തിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തുമ്പോൾ വൻതോതിൽ തന്നെ ഇവ കടത്തുന്നുണ്ടെന്നാണ് വിവരം. ഏജന്റുമാർ മുഖേനയും ഇവ നാട്ടിലെത്തുന്നുണ്ട്.
ചുരുങ്ങിയത് 400 കേസുകൾ
ജില്ലയിൽ ഒരു മാസം നിരോധിത പുകയിലകളുടെ 400 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് എക്സൈസ് പറയുന്നു. പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകൾ വേറെ.ഹാൻസ് ,പാൻപരാഗ് എന്നിവയെല്ലാം പല മടങ്ങ് വിലയ്ക്കാണ് കേരളത്തിൽ വിൽക്കുന്നത്.കണ്ണൂർ നഗരത്തിൽ രഹസ്യമായി ഇവ ആവശ്യക്കാർക്ക് നൽകുന്ന പല ഇടങ്ങളുണ്ട്. എന്നാൽ എക്സൈസിനോ, പൊലീസിനോ ഇവ കണ്ടെത്താൻ കഴിയാതെ വരുന്നു. പതിവുകാർക്കും പരിചയക്കാർക്കും മാത്രമെ കച്ചവടക്കാർ ഈ സാധനങ്ങൾ നൽകുകയുള്ളു.ഇതരസംസ്ഥാനക്കാർ സ്ഥിരമായി വാങ്ങാനെത്തുന്ന കടകൾ നാട്ടിൻ പുറങ്ങളിൽ വരെ സജീവമാണ്. വിദ്യാർത്ഥികളും യുവാക്കളും മുതിർന്നവരും ഇതിന് ആവശ്യക്കാരായെത്തുന്നുണ്ട്.
പിഴയടക്കാം, വീണ്ടും തുടങ്ങാം
പുകയില നിയന്ത്രണ നിയമത്തിൽ നിസ്സാര ശിക്ഷ മാത്രം ലഭിക്കുന്നതാണ് വീണ്ടും ഇവയുടെ വിൽപ്പന തുടരാനായി വിൽപ്പനക്കാർ തയ്യാറാകുന്നത്.ചെറിയ അളവിൽ പിടിക്കപ്പെട്ടാൽ 200 രൂപ പിഴ ചുമത്തിയാൽ എളുപ്പം രക്ഷപ്പെടാം. അളവ് അധികമായാൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 5000 രൂപയും മറ്റും പിഴ ചുമത്തി വിടാറാണ് പതിവ്.
നിരോധിത പുകയില ഉത്പ്പന്നങ്ങൾക്കെതിരെ കർശ്ശന പരിശോധന നടക്കുന്നുണ്ട്.ഇവയുടെ വിൽപ്പന രഹസ്യമായി നടക്കുന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്.ഇതര സംസ്ഥാന തൊഴിലാളികൾ വഴിയും ഏജന്റുമാർ മുഖേനയുമാണ് ഇവ നാട്ടിലെത്തുന്നത്.ഒരു മാസം ശരാശരി 400 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
എക്സൈസ് ,കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |