തിരുവനന്തപുരം: കഷായത്തിൽ കീടനാശിനി കലക്കിനൽകി പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസ് തമിഴ്നാട് പൊലീസിന് കൈമാറും. ഷാരോണിന്റെ മരണത്തിനു കാരണമായ സംഭവം നടന്നത് തമിഴ്നാട് രാമവർമൻ ചിറയിലായതിനാൽ നിയമപ്രകാരം തമിഴ്നാട് പൊലീസാണ് അന്വേഷണവും തുടർനടപടികളും സ്വീകരിക്കേണ്ടത്.
ഷാരോൺ കഷായം കുടിച്ചു ചികിത്സയിലായിരിക്കെ ആശുപത്രി അധികൃതരുടെ അറിയിപ്പും ഷാരോണിന്റെ വീട്ടുകാർ പാറശാല പൊലീസിൽ നൽകിയ പരാതിയുമാണ് കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കാൻ കാരണമായത്. പാറശാല പൊലീസ് തുടക്കത്തിൽ അസ്വാഭാവിക മരണത്തിനു രജിസ്റ്റർ ചെയ്ത കേസിൽ റൂറൽ ജില്ല ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണമാണ് സംഭവം കൊലപാതകമാണെന്ന് തെളിയാനും ഷാരോണിന്റെ കാമുകി ഗ്രീഷ്മയെയും അമ്മ, അമ്മാവൻ എന്നിവരെയും അറസ്റ്റ് ചെയ്യാനും ഇടയാക്കിയത്. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയശേഷം കുറ്റപത്ര സമർപ്പണത്തിനായി തമിഴ്നാട് പൊലീസിന് കൈമാറാനാണ് നീക്കം. സംസ്ഥാന പൊലീസ് മേധാവി ഇടപെട്ട് തമിഴ്നാട് ഡി.ജി.പി മുഖാന്തരമാകും കേസ് കൈമാറുക. ഷാരോൺ വധം തമിഴ്നാട്ടിൽ പുതിയ ക്രൈം നമ്പറിൽ രജിസ്റ്റർ ചെയ്തശേഷം കളിയിക്കാവിള പൊലീസാകും കുറ്റപത്ര സമർപ്പണവും വിചാരണ നടപടികളും നടത്തുക.
കേസ് തമിഴ്നാടിന് കൈമാറുന്നതിൽ ഷാരോണിന്റെ കുടുംബം ആശങ്കയിലാണ്. സാമ്പത്തിക സ്വാധീനമുള്ള ഗ്രീഷ്മയും കുടുംബവും സാക്ഷികളെ സ്വാധീനിച്ചും തെളിവുകൾ ഇല്ലാതാക്കിയും രക്ഷപ്പെടുമെന്നാണ് ആശങ്ക. കേസ് കൈമാറുന്നതിനെതിരെ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനാണ് ഷാരോണിന്റെ കുടുംബം ആലോചിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |