തിരുവനന്തപുരം: മ്യൂസിയത്തിനു സമീപം പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലും പ്രതി മലയിൻകീഴ് സ്വദേശി സന്തോഷ് തന്നെ. അക്രമിയെ പരാതിക്കാരി തിരിച്ചറിഞ്ഞു. പേരൂർക്കട സ്റ്റേഷനിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്.
മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവറാണ് സന്തോഷ്. അതേസമയം, കുറവൻകോണത്തെ വീട്ടിൽ കയറി അതിക്രമം നടത്തിയ സംഭവത്തിൽ സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മ്യൂസിയത്തെ ആക്രമണത്തിലും ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.
കുറവൻകോണത്തെ വീട്ടിൽ അതിക്രമം നടത്തിയ സംഭവത്തിൽ ഇന്നലെ രാത്രിയാണ് സന്തോഷിനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്‌മമായി പരിശോധിച്ചതോടെ മ്യൂസിയത്തിൽ അതിക്രമം നടത്തിയതും ഇയാൾ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. തുടർന്ന് വനിതാ ഡോക്‌ടറെ വിളിച്ചുവരുത്തി തിരിച്ചറിയൽ പരേഡ് നടത്തുകയായിരുന്നു. പിടിയിലാകുമ്പോൾ രൂപമാറ്റം വരുത്താനായി ഇയാൾ തല മൊട്ടയടിച്ചിരുന്നു.
ഒക്‌ടോബർ 26നാണ് വനിതാ ഡോക്ടർക്ക് നേരെ അതിക്രമമുണ്ടായത്. പുലർച്ചെ മ്യൂസിയത്തിന്റെ പ്രധാന ഗേറ്റിന് സമീപമായിരുന്നു സംഭവം. ഡോക്ടർ ഒച്ചവച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഡോക്‌ടറെ ആക്രമിച്ചതിന്റെ തലേദിവസം രാത്രിയാണ് കുറവൻകോണം ഭാഗത്ത് അജ്ഞാതൻ എത്തിയത്. ഇവിടെ ഒരു വീടിന്റെ പൂട്ട് തകർക്കാനും ശ്രമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |