കൊച്ചി: പീഡനക്കേസിൽ പ്രതിയായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചു നടത്തിയ പരാമർശങ്ങളുടെ പേരിൽ കോഴിക്കോട് സെഷൻസ് ജഡ്‌ജി എസ്. കൃഷ്‌ണകുമാറിനെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. സ്ഥലം മാറ്റത്തിനെതിരെ ജഡ്‌ജി നൽകിയ ഹർജി സിംഗിൾ ബെഞ്ച് നേരത്തേ തള്ളിയതിനെ തുടർന്ന് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരാണ് ഉത്തരവ് റദ്ദാക്കിയത്. അതേസമയം, സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലെ പരാമർശങ്ങൾ അപകീർത്തികരവും അനാവശ്യവുമായിരുന്നെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായ തന്നെ കൊല്ലം ലേബർ കോടതിയിലെ ഡെപ്യൂട്ടേഷൻ തസ്തികയിലേക്കു മാറ്റിയത് ചട്ടവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. മേയ് 31ന് വിരമിക്കുന്ന തനിക്ക് കോഴിക്കോട്ട് പ്രിൻസിപ്പൽ ജഡ്‌ജിയായിരിക്കാൻ അർഹതയുണ്ടെന്നും ബോധിപ്പിച്ചു. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയുടെ സമാന പദവിയിലുള്ളതല്ല പുതിയ തസ്തികയെന്ന പരാതിയും കോടതി പരിഗണിച്ചു.
സിവിക് ചന്ദ്രനെതിരെ പരാതി നൽകിയ യുവതിയുടേത് പ്രകോപനപരമായ വസ്ത്രധാരണമായിരുന്നെന്ന ജഡ്‌ജിയുടെ പരാമർശമാണ് വിവാദമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |