തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്ന് ടെക്നോപാർക്കിലെ കേന്ദ്രം പൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് പ്രമുഖ വിദ്യാഭ്യാസ സേവന മൊബൈൽ ഫോൺ ആപ്പ് നിർമ്മാതാക്കളായ ബൈജൂസ് പിൻമാറി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് കേരളത്തിലെ ഏക ഡെവലപ്മെന്റ് സെന്ററായ ടെക്നോപാർക്കിലെ ബൈജൂസ് ആപ്പ് കേന്ദ്രം പൂട്ടാൻ തീരുമാനിച്ചത്. 140 ജീവനക്കാരാണ് ഇവിടെയുള്ളത്. പൊടുന്നനെ അടച്ചുപൂട്ടാനും ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചതിനെതിരെ ജീവനക്കാർ സർക്കാരിനെ സമീപിച്ചിരുന്നു.ഇത് വാർത്തയായതോടെയാണ് മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെട്ടത്.
മുഖ്യമന്ത്രിയുമായി ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയ്ക്ക് ശേഷം തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഡെവലപ്‌മെന്റ് സെന്റർ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഡെവലപ്മെന്റ് സെന്ററിലെ 140 ജീവനക്കാർക്കും അവിടെ തന്നെ തുടർന്നും ജോലി ചെയ്യാമെന്ന് ബൈജു രവീന്ദ്രൻ അറിയിച്ചു. കമ്പനിയുടെ ആഗോളതലത്തിലുള്ള പുന:ക്രമീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്നങ്ങൾ ശ്രദ്ധയിൽ വന്നതെന്ന് ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു.
തന്റെ വേരുകൾ കേരളത്തിലാണ്. ജീവനക്കാരുടെ പ്രശ്നം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു, തിരുവനന്തപുരത്തെ സെന്ററിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾ യാതൊരു മാറ്റവുമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി തൊഴിൽ മന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം ലേബർ കമ്മിഷണർ ഡോ. കെ.വാസുകി വിളിച്ചുചേർത്ത യോഗത്തിൽ രാജിവച്ച ജീവനക്കാരെ തിരിച്ചെടുക്കാനും പരാതി നൽകിയ ജീവനക്കാർക്കെതിരെ യാതൊരു നടപടികളും പാടില്ലെന്നും കമ്പനിയിൽ തിരികെ പ്രവേശിക്കാൻ താത്പര്യമില്ലാത്ത ജീവനക്കാർക്ക് നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിനും തീരുമാനിച്ചു.
ജീവനക്കാർ 3600 ആകും
കേരളത്തിൽ നിലവിൽ 11 ഓഫീസുകളിലായി 3000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. ഈ സാമ്പത്തിക വർഷr മൂന്ന് ഓഫീസുകൾ കൂടി കേരളത്തിൽ ആരംഭിക്കും. ഇതോടെ ആകെ ഓഫീസുകൾ 14 ആകും. 600 പുതിയ തൊഴിലവസരങ്ങൾ കൂടി ലഭ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയരുമെന്നും കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |