കോട്ടയം: മീനച്ചിലിന് പിന്നാലെ ആർപ്പൂക്കര, മുളക്കുളം പഞ്ചായത്തുകളിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ ശക്തമാക്കി. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽനിന്ന് പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിറുത്തിവച്ച് ഉത്തരവായി. ഇവിടെനിന്ന് പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽനിന്നു രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിറുത്തിവയ്ക്കണം. പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും അതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും മാനദണ്ഡങ്ങൾ പാലിച്ച് കൊന്ന് സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഡോ.പി.കെ.ജയശ്രീ, ജില്ലാ കളക്ടർ പറയുന്നു.
"ജില്ലയിലെ മറ്റിടങ്ങളിൽ വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ അറിയിച്ച് വ്യാപനം തടയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്".
നിരീക്ഷണം ഇവിടങ്ങളിൽ
കോട്ടയം, ഏറ്റുമാനൂർ, വൈക്കം നഗരസഭകളും അയ്മനം, നീണ്ടൂർ, അതിരമ്പുഴ, തിരുവാർപ്പ്, കുമരകം, ഉഴവൂർ, കുറവിലങ്ങാട്, കാണക്കാരി, മറവൻതുരുത്ത്, തലയാഴം, മാഞ്ഞൂർ, കല്ലറ, വെച്ചൂർ, ചെമ്പ്, വെള്ളൂർ, ഞീഴൂർ, തലയോലപ്പറമ്പ് ,കടുത്തുരുത്തി, ഉദയനാപുരം പഞ്ചായത്തുകളും.
181 പന്നികളെ കൊന്ന് സംസ്‌കരിച്ചു.
ആർപ്പൂക്കര, മുളക്കുളം പഞ്ചായത്തുകളിലെ രണ്ട് സ്വകാര്യഫാമുകളിലെ 181 പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചു. ആർപ്പൂക്കരയിൽ പൂർണ വളർച്ചയെത്തിയ 31 പന്നികളെയും ആറു മാസത്തിൽ താഴെയുള്ള 67 പന്നികളെയും മുളക്കുളത്ത് പൂർണ വളർച്ചയെത്തിയ 50 പന്നികളെയും ആറു മാസത്തിൽ താഴെയുള്ള 33 പന്നികളെയുമാണ് കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രോട്ടോക്കോൾ പാലിച്ച് ദയാവധം നടത്തി സംസ്‌ക്കരിച്ചത്. ഫാമിലും പരിസരത്തും പ്രത്യേക പ്രതിരോധ അണുനശീകരണം നടത്തി.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഷാജി പണിക്കശേരിയുടെ നേതൃത്വത്തിൽ ഡോ.ഫിറോസ്, ഡോ.ജേക്കബ് മാത്യു, ഡോ. സജി തോപ്പിൽ, ഡോ.ബിനോയ് ജോസഫ, ഡോ.ബിന്ദു രാജ്, ഡോ.ശരത് കൃഷ്ണൻ, ഡോ.സുനിൽ. ബി, ഡോ.ബിനു ജോസിലിൻ, ഡോ.ജിംസി ജോസഫ് , ലൈവ് സ്‌റ്റോക് ഇൻസ്‌പെക്ടർ രജനി എന്നിവരടങ്ങുന്ന പ്രത്യേക ദൗത്യസംഘമാണ് പ്രതിരോധനടപടികൾ നിർവഹിച്ചത്. ജില്ലാ എപിഡമിയോളജിസ്റ്റ് ഡോ.രാഹുൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |