വെമ്പായം: അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണത്തിനായി വികസിപ്പിച്ച 'ഹരിതമിത്രം' ആപ്പ് സജീവമായി. 25 ഗ്രാമപഞ്ചായത്തുകളും 5 മുനിസിപ്പാലിറ്റിയും ഒരു കോർപ്പറേഷൻ ഉൾപ്പെടെ ജില്ലയിൽ 31 തദ്ദേശ സ്ഥാപനങ്ങളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാലിന്യം തരംതിരിച്ച് സുരക്ഷിതമായി സംസ്‌കരിക്കുക, പുനരുപയോഗ സാദ്ധ്യത പരിശോധിക്കുക എന്നിവ ഏകോപിപ്പിക്കാനും മാലിന്യത്തിന്റെ അളവ്, തരം, കൈകാര്യം ചെയ്യുന്ന രീതി എന്നിവ കൃത്യമായി അറിയാനുമുള്ള സംവിധാനത്തിന്റെ അഭാവം തിരിച്ചറിഞ്ഞാണ് ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേർന്ന് കെൽട്രോണിന്റെ സാങ്കേതിക സഹായത്തിൽ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്.
പരാതിപറയാം
ആപ്ലിക്കേഷൻ ഓഫ്‌ലൈനിലും ഓൺലൈനിലും പ്രവർത്തിക്കും. തദ്ദേശസ്ഥാപന തലത്തിൽ നടക്കുന്ന മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആപ്പ് വഴി നിരീക്ഷിക്കാം. പരാതികൾ പറയാം ഉപയോക്താവിന് പ്രത്യേക സേവനങ്ങൾ അഭ്യർത്ഥിക്കാനും പരാതികൾ ഉന്നയിക്കാനും മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്യാനും ആപ്പിൽ സൗകര്യമുണ്ട്.
മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ ജിയോ ലൊക്കേഷനും ഫോട്ടോയും രേഖപ്പെടുത്താനും ആപ്പ് സഹായിക്കും. ഹരിത കർമ്മ സേനയുടെ ഗ്രീൻ ടെക്‌നീഷ്യൻമാർ, സൂപ്പർവൈസർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആപ്ലിക്കേഷനിലൂടെ വിവരങ്ങൾ ലഭിക്കും.
ക്യൂ.ആർ കോഡും
രജിസ്റ്റർ ചെയ്തിട്ടുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും വിവര ശേഖരണമാണ് ആദ്യഘട്ടം. പഞ്ചായത്തുകളിൽ 6 ചോദ്യങ്ങളും നഗരസഭകളിൽ 46 ചോദ്യങ്ങളുമുണ്ട്. ഇതിനൊപ്പം കുടുംബാംഗങ്ങളുടെ ആധാർ നമ്പർ ഉൾപ്പെടെ വ്യക്തിഗത വിവരങ്ങളും സൈറ്റിൽ അപ് ലോഡ് ചെയ്യുന്നുണ്ട്. വീടുകളിൽ ക്യു ആർ കോഡ് പതിക്കൽ മുന്നേറുകയാണ്. ഹരിതകർമ്മസേനയ്ക്ക് പുറമേ, കുടുംബശ്രീ, എൻ.സി.സി സഹകരണത്തോടെയാണ് ക്യു.ആർ കോഡുകൾ പതിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്. ഉദ്യോഗസ്ഥർ നൽകുന്ന പാസ് വേഡ് ഉപയോഗിച്ച് ഉപയോക്താക്കൾ ആപ്പിൽ പ്രവേശിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |