തിരുവനന്തപുരം: അട്ടക്കുളങ്ങര ഫ്ളൈഓവറിന് രണ്ട് വകുപ്പുകളുടെ കൂടി അനുമതി ലഭിച്ചിട്ട് ബാക്കി ചർച്ചകൾ നടത്താൻ തീരുമാനം. മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അനുമതി കിട്ടിയാൽ മാത്രമേ പദ്ധതി നടപ്പാക്കൂ. എന്നാൽ അനുമതി ലഭിച്ചാൽ പദ്ധതി എങ്ങനെയാകണമെന്ന് ചർച്ചയിൽ ധാരണയായില്ല.
അട്ടക്കുളങ്ങര സംരക്ഷണ സമിതി, അഗ്രഹാര സംരക്ഷണ സമിതി പ്രതിനിധികൾ, റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പുരാവസ്തു വകുപ്പിന്റെയും ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മീഷന്റെയും അനുമതിയാണ് നിലവിൽ പദ്ധതിക്ക് വേണ്ടത്. അനുമതിക്കായി പ്ളാനും സ്കെച്ചുമടക്കം പുരാവസ്തു വകുപ്പിൽ റോഡ് ആൻഡ് ബ്രിഡ്ജസ് സമർപ്പിച്ചിരുന്നു. അപേക്ഷയിൽ പുരാവസ്തു വകുപ്പിന് ഫ്ളൈ ഓവറിന്റെ കൂടുതൽ വിവരങ്ങൾ കൂടി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് ഉടനെ നിർവഹണ ഉദ്യോഗസ്ഥർ സമർപ്പിക്കും.അതത് വകുപ്പിലെ ഉദ്യോഗസ്ഥർ ഈ ആഴ്ച തന്നെ സ്ഥല പരിശോധന നടത്തും.
ഫ്ളൈഓവറിന്റെ കാര്യത്തിൽ വിവാദങ്ങളും മറ്റ് എതിർപ്പുകളും നിലവിലുള്ള സാഹചര്യത്തിൽ വേഗത്തിൽ ഏറ്റവും കൃത്യമായി പരിശോധന നടത്താനാണ് ഇരു വിഭാഗങ്ങളും ശ്രമിക്കുന്നത്.ഈ മാസം അവസാനം തന്നെ അന്തിമ റിപ്പോർട്ട് മന്ത്രിക്ക് ഇരു വിഭാഗങ്ങളും സമർപ്പിക്കും.
സ്ഥലപരിശോധന ഉടൻ
ഫ്ളൈ ഓവറിനു വേണ്ടി പുത്തൻതെരുവിലെ അഗ്രഹാരത്തിലെ 120 ഓളം വീടുകളും 172 സ്ഥാപനങ്ങളും പൊളിക്കേണ്ടി വരും. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായാണ് അഗ്രഹാരങ്ങൾ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ അഗ്രഹാരങ്ങൾ പൊളിക്കുന്നതിന് ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മീഷന്റെ അനുമതിയും വേണം.ഹെറിറ്റേജ് കമ്മീഷന് അപേക്ഷ ലഭിച്ചാൽ ജില്ലാ ടൗൺ പ്ളാനിംഗ് ഉദ്യോഗസ്ഥരെ റിപ്പോർട്ട് തയ്യാറാക്കുന്നതിലേക്ക് നിയോഗിക്കും.അവർ അഗ്രഹാരങ്ങളിലെത്തി പരിശോധന നടത്തും.തുടർന്ന് കമ്മീഷന്റെ പരിധിയിൽ വരുന്നത് തരം തിരിച്ച് റിപ്പോർട്ടാക്കി ചീഫ് ടൗൺ പ്ളാനർക്ക് സമർപ്പിക്കും. തുടർന്നാണ് അത് പരിശോധിച്ച് അനുമതി നൽകുന്നത്.
സ്ഥലമേറ്റെടുപ്പ്: എതിർപ്പിൽ
മാറ്റമില്ലാതെ നാട്ടുകാർ
ഫ്ളൈഓവറിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെയാണ് നാട്ടുകാർ. മന്ത്രിതല യോഗത്തിലും തങ്ങളുടെ എതിർപ്പ് അഗ്രഹാര,അട്ടകുളങ്ങര സംരക്ഷ സമിതികൾ അറിയിച്ചിട്ടുണ്ട്. ഇന്നർ റിംഗ് റോഡ്,വൺവേ റോഡ്,വീതി കൂട്ടൽ,സ്റ്റീൽ പാലം നിർമ്മിക്കൽ എന്നീ ബദൽ മാർഗങ്ങൾ നിർദ്ദേശിച്ചെങ്കിലും പ്രയോഗിക ബുദ്ധിമുട്ട് നിലനിൽക്കുന്നുവെന്നാണ് യോഗത്തിൽ മറുപടി ലഭിച്ചത്. നഗരസഭയുടെ കരട് മാസ്റ്റർ പ്ളാനിലും ഫ്ളൈഓവർ നിർദ്ദേശം രേഖപ്പെടുത്തിയിരിക്കുന്നത് കൃത്യമായ പഠനമില്ലാതെയെന്നും ആക്ഷേമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |