തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലെ നേർക്കുനേർ പോര് സൃഷ്ടിച്ച ഭരണ പ്രതിസന്ധിക്കിടയിൽ സി.പി.എമ്മിന്റെ മൂന്ന് ദിവസത്തെ നിർണായക നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന സമിതിയുമാണ്. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന നേതൃയോഗമാണിത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ഏകീകരിച്ചത് മരവിപ്പിച്ചെങ്കിലും അതുണ്ടാക്കിയ രാഷ്ട്രീയ വിവാദം ചർച്ചയാകും. വിഷയം പാർട്ടിയിൽ ആലോചിക്കാതെയാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു കഴിഞ്ഞു. ഉത്തരവിറങ്ങിയത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സർവകലാശാലാ വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങൾക്ക് ഇന്നലെ ഗവർണർ രൂക്ഷമായ ഭാഷയിലാണ് മറുപടി നൽകിയത്. സ്വർണക്കടത്ത് കേസെടുത്തിട്ടാണ് മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ അദ്ദേഹം കടന്നാക്രമണം നടത്തിയത്. പിണറായി വിജയൻ വിശ്വാസ്യതയില്ലാത്ത നേതാവെന്ന തരത്തിൽ പ്രതികരിച്ച ഗവർണർ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചനയാണ് നൽകിയത്.
ഗവർണർമാരെ ഉപയോഗിച്ച് ബി.ജെ.പിയിതര സംസ്ഥാനങ്ങളെ സമ്മർദ്ദത്തിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നാരോപിക്കുന്ന സി.പി.എം, ദേശീയതലത്തിൽ ഇതിനെതിരെ കൂട്ടായ്മയ്ക്ക് ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗ തീരുമാനമനുസരിച്ച് വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളെ കോർത്തിണക്കിയുള്ള പ്രതിരോധ പരിപാടിക്ക് തീരുമാനിച്ചിട്ടുണ്ട്. ഫെഡറലിസത്തെ മുൻനിറുത്തിയുള്ള പ്രചാരണ പരിപാടിയും തീരുമാനിച്ചു. തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാരും ഗവർണറെ പിൻവലിക്കാൻ രാഷ്ട്രപതിക്ക് സംയുക്തനിവേദനം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
കേരളത്തിൽ ഗവർണറുടെ നീക്കങ്ങൾക്കെതിരെ പ്രാദേശികാടിസ്ഥാനത്തിൽ പ്രതിഷേധ കൺവെൻഷനുകൾക്ക് സി.പി.എം തുടക്കമിട്ടിട്ടുണ്ട്. 15ന് ഒരുലക്ഷം പേരുടെ രാജ്ഭവൻ മാർച്ചുണ്ട്.
ഇന്നത്തെ അവസ്ഥയിൽ അടുത്ത വർഷമാദ്യം നിയമസഭയിലവതരിപ്പിക്കേണ്ട നയപ്രഖ്യാപനം ഗവർണർ അംഗീകരിക്കുമോയെന്ന ആശങ്കയുയരുന്നുണ്ട്. അംഗീകരിച്ചില്ലെങ്കിൽ കഴിഞ്ഞ തവണത്തെപോലെ അനുനയത്തിന് പോകാതെ നിയമപരമായി നീങ്ങാനാകും ശ്രമിക്കുക. എങ്കിലത് സമാനതകളില്ലാത്ത നിയമപോരാട്ടത്തിന് വഴിമാറാം.
ട്രേഡ് യൂണിയൻ
സമീപന രേഖ വരും
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളെക്കുറിച്ച് കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച പുതിയ സമീപനരേഖ ചർച്ച ചെയ്യും. അമിതമായ കോർപ്പറേറ്റ്‌വത്കരണവും സ്വകാര്യവത്കരണവും തൊഴിൽ മേഖലയിലുളവാക്കിയ പ്രതിസന്ധിയുടെ അടക്കം പശ്ചാത്തലത്തിലാണ് പുതുക്കിയ സമീപനരേഖ. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ട്രേഡ് യൂണിയനുകളുടെ പ്രവർത്തനരീതിയിലെ പൊളിച്ചെഴുത്ത് ചർച്ചയാവും. അനാവശ്യമായ തൊഴിൽ തർക്കങ്ങളിലേർപ്പെട്ട് നിക്ഷേപ സൗഹൃദാന്തരീക്ഷം തകർക്കുന്ന നിലയുണ്ടാവരുതെന്ന് കൊച്ചി സമ്മേളനം അംഗീകരിച്ച നവകേരള രേഖയിലെ നിർദ്ദേശത്തിന് ചുവടുപിടിച്ചുള്ള ചർച്ചയാകും നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |