തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളിൽ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള താക്കീതുകൾ. ഇത് വകവയ്ക്കാതെ മ്യൂസിയം പൊലീസ് ഉഴപ്പിയ വനിതാ ഡോക്ടറുടെ അതിക്രമക്കേസിൽ പരാതിക്കാരിയുടെ ജാഗ്രതയാണ് സത്യം പുറത്തുകൊണ്ടുവന്നത്. മ്യൂസിയത്തെ പ്രഭാതസവാരിക്കിടെ ലൈംഗികാതിക്രമമുണ്ടായതിന്റെ സി.സി ടിവി ദൃശ്യങ്ങളടക്കം കണ്ടെത്തേണ്ട പൊലീസ് അതിനു ശ്രമിക്കാതിരുന്നപ്പോൾ പരാതിക്കാരി സ്വന്തം നിലയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ കാമറാ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിന് കൈമാറി. ചുരുക്കത്തിൽ പൊലീസ് ചെയ്യേണ്ട കുറ്റാന്വേഷണം ജനം ചെയ്യേണ്ട സ്ഥിതിയായി. മ്യൂസിയം പൊലീസ് സ്റ്റേഷന്റെ മൂക്കിന് താഴെയുണ്ടായ അതിക്രമം അന്വേഷിക്കുന്നതിൽ തുടക്കം മുതൽ പൊലീസിന് അനാസ്ഥയായിരുന്നു. തന്നെ ഉപദ്രവിച്ച അക്രമി ഇരുളിൽ ഒളിച്ചസ്ഥലം വനിതാ ഡോക്ടർ ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് പരിശോധിച്ചില്ല. പൊലീസ് പോയി മിനിറ്റുകൾക്കകം അക്രമി അവിടെ നിന്ന് കാറിൽ രക്ഷപ്പെട്ടു. സ്റ്റേഷനിൽ വിവരമറിയിച്ച് പത്തുമിനിറ്റോളം കഴിഞ്ഞാണ് പൊലീസെത്തിയത്. കടന്നുപിടിച്ചെന്ന് ഡോക്ടർ മൊഴിനൽകിയിട്ടും നിസാരവകുപ്പുകൾ ചുമത്തി പ്രതിയെ രക്ഷിക്കാനായി ശ്രമം. സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തതയില്ലെന്നു പറഞ്ഞ് പൊലീസ് കൈകഴുകിയപ്പോൾ പ്രദേശത്തെ സ്ഥാപനങ്ങളിലെ കാമറകൾ പരിശോധിക്കാൻ ഡോക്ടർക്ക് സ്വയം ഇറങ്ങേണ്ടിവന്നു. പരാതിക്കാരി പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ദിവസവും സ്റ്റേഷനിലെത്തി സമ്മർദ്ദം ചെലുത്തുകയും ചെയ്തതോടെയാണ് പൊലീസ് ഉണർന്നത്. പരാതിക്കാരി കൊണ്ടുവന്ന സി.സി ടിവി കാമറാദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയതും അതുവഴി അറസ്റ്റിലേക്ക് നീങ്ങിയതും. രേഖാചിത്രം പുറത്തിറക്കിയതോടെ കുറവൻകോണത്തെ നൃത്താദ്ധ്യാപിക അശ്വതി നായർ 25നും 26നും തന്റെ വീട്ടിൽ അതിക്രമിച്ചുകടക്കാൻ ശ്രമിച്ചയാൾക്ക് രേഖാ ചിത്രവുമായി സാമ്യമുണ്ടെന്ന് വ്യക്തമാക്കിയതോടെ രണ്ടാമത്തെ കേസായി. രണ്ടു പ്രതികളുണ്ടെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീട് പ്രതി ഒരാളാണെന്ന് മാറ്റിപ്പറഞ്ഞു. ആറുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാവാത്തത് നാണക്കേടായതോടെ ഡി.സി.പി അജിത്കുമാറിന്റെ മേൽനോട്ടത്തിൽ കാടിളക്കിയുള്ള അന്വേഷണത്തിലാണ് സന്തോഷ് പിടിയിലായത്.
സന്തോഷ് പിടിയിലായത് ഇങ്ങനെ
ആർക്കും സംശയം വരാതിരിക്കാൻ സന്തോഷ് ജോലിക്കെത്തിയിരുന്നു. തല മൊട്ടയടിച്ചതിൽ സംശയം തോന്നാതിരിക്കാൻ തലയ്‌ക്ക് നീരുവന്നെന്ന കാരണം പറഞ്ഞു. സി.സി ടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും രേഖാചിത്രം കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് അന്വേഷണത്തിൽ നിർണായകമായത്.
സി.സി ടിവി ദൃശ്യങ്ങളിൽ കാറിന്റെ സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോർഡിൽ പതാകയും ഉണ്ടായിരുന്നു. ഈ അന്വേഷണം ചെന്നെത്തിയത് സെക്രട്ടേറിയറ്റിലേക്ക്. ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാൻ നായരാണെന്ന് കണ്ടെത്തിയതോടെ സന്തോഷ് കുടുങ്ങി.
വനിതാ ഡോക്ടർക്ക് നേരെ അക്രമം ഉണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്റെ മൊബൈൽ ഫോൺ അവിടത്തെ ടവർ പരിധിയിലായിരുന്നു. സെക്രട്ടേറിയറ്റ് പരിസരത്ത് നിന്നാണ് സന്തോഷിനെ പിടികൂടിയത്. ഡോക്ടറെ ആക്രമിച്ച കേസിൽ മ്യൂസിയം പൊലീസ് സന്തോഷിനെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും.
സന്തോഷ് ലൈംഗിക വൈകൃതമുള്ളയാൾ
സന്തോഷ് ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്. വീടുകളിൽ കടന്നുകയറി സ്ത്രീകളുടെ അടിവസ്ത്രമടക്കം മോഷ്ടിക്കുന്നതും അവരെ കടന്നുപിടിക്കുന്നതും ഒളിഞ്ഞു നോട്ടവും ഇയാളുടെ ശീലമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |