തിരുവനന്തപുരം: കുറവൻകോണത്തെയും മ്യൂസിയത്തിന് സമീപത്തെയും ലൈംഗികാതിക്രമക്കേസിൽ പിടിയിലായ സന്തോഷിനെതിരെ മറ്റൊരു പീഡന പരാതിയിൽ പേരൂർക്കട പൊലീസ് വിരലടയാളം പരിശോധിക്കുന്നു. സന്തോഷിനെ പൊലീസ് കുറവൻകോണത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്ന ദൃശ്യങ്ങൾ ടിവിയിൽ കണ്ട യുവതിയാണ് പൊലീസിനെ പേരൂർക്കട പൊലീസിനെ സമീപിച്ചത്. ഡിസംബർ 19ന് രാത്രിയാണ് സംഭവം നടന്നത്. യുവതി പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീടിന്റെ രണ്ടാം നിലയിലെ തുറന്നുകിടന്ന വാതിൽ വഴി വീടിനുള്ളിൽ കയറിയ പ്രതി കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് ഇയാൾ രക്ഷപ്പെട്ടു. അന്ന് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വിരലടയാളം ഉൾപ്പെടെ ശേഖരിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. അന്ന് ശേഖരിച്ച വിരലടയാളം ഒത്തുനോക്കി അക്രമി സന്തോഷ് തന്നെയാണോ എന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. ഫോറൻസിക് പരിശോധന ഫലം ഉടൻ വരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനൊപ്പം ഇയാളുടെ ഫോൺ രേഖകളും യാത്രകളും പരിശോധിക്കും. അതേസമയം കുറവൻകോണത്തെ നൃത്താദ്ധ്യാപികയുടെ വീട്ടിൽ കയറിയത് സന്തോഷ് തന്നെയെന്ന് ഫോറൻസിക് സംഘം സ്ഥിരീകരിച്ചു.
തുടർച്ചയായി 25 ലേറെ പരാതികൾ
ആദ്യത്തെ സംഭവത്തിനു ശേഷം പൊലീസ് പരിശോധന കർശനമാക്കിയെങ്കിലും വീണ്ടും സമാനസംഭവങ്ങൾ കുറവൻകോണത്തും പരിസരപ്രദേശങ്ങളിലും അരങ്ങേറി. തുറന്നിടുന്ന ജനാല വഴിയുള്ള ഒളിഞ്ഞുനോട്ടം, സ്ത്രീകളുടെ അടിവസ്ത്രങ്ങളടക്കം നഷ്ടപ്പെടുക തുടങ്ങിയ പരാതികളുയർന്നു. പരിസരത്തെ ലേഡീസ് ഹോസ്റ്റലുകളിലും അജ്ഞാതൻ അതിക്രമിച്ച് കയറിയതായി പരാതിവന്നു. പൊലീസും നാട്ടുകാരും അരിച്ചുപെറുക്കിയിട്ടും ആരെയും പിടികൂടാനായില്ല. കതകിൽ തട്ടുന്നതും സിഗരറ്റിന്റെ ഗന്ധവും ടെറസുകളിൽ കാലൊച്ചയും കേട്ടതായി കുട്ടികൾ നിരന്തരം പരാതി പറഞ്ഞതോടെ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞ് രാത്രിയും ജാഗ്രത കർശനമാക്കി. ഇതിനായി മാത്രം വാട്ട്‌സ് ആപ്പ് ഗ്രൂപ്പൂകളും രൂപീകരിച്ചു. പരാതി ലഭിച്ചിരുന്നിടത്ത് നിന്നെല്ലാം ഫോറൻസിക് സംഘം തെളിവ് ശേഖരിച്ചിരുന്നു. ഇവയെല്ലാം സന്തോഷിന്റേതുമായി ഒത്തുനോക്കാനാണ് തീരുമാനം.
നാല് മന്ത്രിമാർക്ക് കീഴിൽ
ജോലി ചെയ്‌തെന്ന് പ്രതി
'താൻ കഴിഞ്ഞ 12 വർഷമായി ജലവിഭവ വകുപ്പിലെ കരാർ ജീവനക്കാരനാണ്, ഇതുവരെ നാല് മന്ത്രിമാരുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരൻ നായരുടെയും വാഹനമാണ് നിലവിൽ ഓടിച്ചിരുന്നത് ". പ്രതി സന്തോഷ് കോടതിയിൽ നൽകിയ മൊഴിയാണിത്. ഗോപകുമാറിനെ പല ദിവസവും പലയിടത്തും പല സമയത്തും കൊണ്ടുപോകാറുണ്ട്. റോഡിൽ കാർ പാർക്ക് ചെയ്‌ത താൻ ഗോപകുമാറിനായി മണിക്കൂറുകളോളം കാറിൽ കാത്തിരിക്കും. ഇന്നുവരെ തനിക്ക് എതിരെ ഒരു സ്ത്രീപീഡന കേസും ഉണ്ടായിട്ടില്ല. ഇതിനു പിന്നിലുള്ള യഥാർത്ഥ പ്രതിയെ കണ്ടെത്തണമെന്നും പ്രതി കോടതിയോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |