വള്ളിക്കോട് : പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച് പ്രതീക്ഷയുടെ വിത്തെറിയാൻ ഒരുങ്ങുകയാണ് വള്ളിക്കോട് പാടശേഖരങ്ങൾ. വള്ളിക്കോട് പഞ്ചായത്തിലെ വേട്ടക്കുളത്താണ് ആദ്യമായി നിലം ഒരുങ്ങിയത്. 90 ഏക്കർ സ്ഥലത്ത് 60 കർഷകർ ചേർന്നാണ് ഇത്തവണ കൃഷി ഇറക്കുന്നത്. അത്യുൽപാദന ശേഷിയുള്ള ഉമ വിത്താണ് വിതയ്ക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇവിടെ വിത പൂർത്തിയാകും. പ്രളയകാലത്തും വേനൽ മഴയിലും കനത്ത വേനലിലും കർഷകർക്ക് വൻ നഷ്ടം സംഭവിച്ചിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന പാടശേഖരമാണ് വള്ളിക്കോട്ടേത്. 15 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ 9 വലിയ പാടശേഖരങ്ങളുണ്ട്. സപ്‌ളൈകോയുടെ പ്രധാന നെല്ല് സംഭരണ സ്ഥലം കൂടിയാണിവിടം.
ഒന്നര വർഷങ്ങൾക്കിടയിൽ അഞ്ച് വെള്ളപ്പൊക്കങ്ങൾ ഇവിടുത്തെ കർഷകരുടെ അദ്ധ്വാനം ഇല്ലാതാക്കി. പിന്നീട് കത്തിയെരിയുന്ന വെയിലായിരുന്നു വില്ലൻ. പ്രതികൂല കാലാവസ്ഥകൾ കാരണം പരമ്പരാഗത കൃഷിയിൽ നിന്ന് പിൻമാറുന്നവരുമുണ്ട്. കൃഷിയിൽ മാത്രം ഉപജീവനം കണ്ടെത്തിയിരുന്നവർ മറ്റ് ജോലികൾക്ക് പോയാൽ വള്ളിക്കോട്ടെ നെൽകൃഷിയും പ്രതിസന്ധിയിലായേക്കും. നെൽകൃഷി പ്രോത്സാഹത്തിനായി ഗ്രാമപഞ്ചായത്തും കൃഷി ഭവനും കർഷകർക്കൊപ്പമുണ്ട്.
അഞ്ഞൂറ് ഏക്കർ പാടശേരം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മേഖലയിൽ 500 ഏക്കറോളം പാടശേഖരങ്ങളുണ്ട്. വേട്ടക്കുളം, കാരുവേലിൽ, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ ഏലാ തുടങ്ങിയവയാണ് ഇവയിൽ പ്രധാനം.
നെൽകൃഷി പ്രോത്സാഹനത്തിനായി ഗ്രാമപഞ്ചായത്ത് സാദ്ധ്യമായതെല്ലാം ചെയ്യും. കൃഷി വകുപ്പിന്റെ സഹകരണത്തോടെ അത്യുൽപാദന ശേഷിയുള്ള ഉമ നെല്ലിന്റെ ഒന്നാം വിത്താണ് ഇത്തവണ വിതയ്ക്കുന്നത്. പാടശേര സമിതികൾ കൊയ്ത്തു മെതിയന്ത്രങ്ങൾ വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
ആർ. മോഹനൻ നായർ
(വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |