പി.എഫ് പെൻഷൻ കേസിലെ സുപ്രീംകോടതി വിധി കോടിക്കണക്കിനാളുകളാണ് കാത്തിരുന്നത്. വിരമിച്ചവരും സർവീസിൽ തുടരുന്നവരുമായ അവരെയെല്ലാം നിരാശരാക്കുന്നതാണ് മൂന്നംഗ ബെഞ്ചിന്റെ വിധിപ്രസ്താവം. ഇതിനകം സർവീസിൽനിന്നു പിരിഞ്ഞവരെ സംബന്ധിച്ചിടത്തോളം കോടതിതീർപ്പ് എങ്ങനെയെല്ലാം അനുകൂലമാണെന്നറിയാൻ വിധിന്യായം പൂർണമായും വിദഗ്ദ്ധനിയമജ്ഞർ വായിച്ചു പഠിക്കുന്നതുവരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി ഉയർന്നപെൻഷൻ ലഭിക്കുമെന്ന് ആശിച്ചിരുന്നവർക്കു ഇപ്പോഴത്തെപ്പോലെ നിരാശയാണു ബാക്കി.
ഉയർന്നതോതിൽ പെൻഷൻ എന്ന ആവശ്യത്തിൽ കോടതി ഖണ്ഡിതമായ ഒരു തീരുമാനവും പുറപ്പെടുവിച്ചിട്ടില്ലെന്നതാണ് വസ്തുത. പി.എഫ് പെൻഷൻ കേസിൽ നേരത്തെ കേരള ഹൈക്കോടതിയും രാജസ്ഥാൻ ഹൈക്കോടതിയും പുറപ്പെടുവിച്ച വിധികളിൽ ഉൾപ്പെട്ട ചില കാര്യങ്ങൾ സുപ്രീംകോടതിയും ശരിവച്ചിട്ടുണ്ട്. ഹൈക്കോടതി വിധികൾക്കെതിരെ കേന്ദ്ര തൊഴിൽമന്ത്രാലയവും എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും ടാറ്റാ മോട്ടോഴ്‌സും നൽകിയ അപ്പീൽ ഹർജികളിലാണ് ഇപ്പോൾ വിധിയായിരിക്കുന്നത്. ജീവനക്കാരുടെ സംഘടനകളും കേസിൽ കക്ഷിചേർന്നിരുന്നു. ശമ്പളത്തിന് ആനുപാതികമായി ഉയർന്നപെൻഷൻ ലഭിക്കാൻ ജീവനക്കാർക്ക് അർഹതയുണ്ടെന്നായിരുന്നു 2018ൽ കേരള ഹൈക്കോടതിയുടെ വിധി. ഇ.പി.എഫ്.ഒ നിശ്ചയിക്കുന്ന അധിക വിഹിതം ജീവനക്കാർതന്നെ അടയ്ക്കണമെന്ന നിർദ്ദേശവും മുന്നോട്ടുവച്ചിരുന്നു. രാജസ്ഥാൻ ഹൈക്കോടതിയും ഏതാണ്ടു സമാനമായ വിധിയാണ് പുറപ്പെടുവിച്ചിരുന്നത്.
പി.എഫ് പെൻഷൻ ലഭിക്കുന്നതിന് ശമ്പളപരിധി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി എടുത്തുകളഞ്ഞത് സ്വകാര്യ മേഖലാ ജീവനക്കാർക്ക് ആശ്വാസമാവും. പെൻഷൻപദ്ധതിയിൽ ചേരാനുള്ള സമയപരിധി നാലുമാസം കൂടി നീട്ടി നൽകിയതും ഗുണം ചെയ്യും. 15,000 രൂപയിലധികം ശമ്പളമുള്ള ജീവനക്കാർ പി.എഫ് പെൻഷൻ നിധിയിലേക്ക് ശമ്പളത്തിന്റെ 1.16 ശതമാനം അധികമായി അടയ്ക്കണമെന്ന നിയമഭേദഗതിയും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. ഈ മൂന്നു കാര്യങ്ങളിലൊഴികെ മറ്റെന്തെങ്കിലും ആനുകൂല്യങ്ങൾ പി.എഫ് വരിക്കാർക്ക് ലഭിക്കുമോ എന്നറിയാൻ വിധിന്യായം പൂർണമായും പഠിക്കേണ്ടിയിരിക്കുന്നു. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷനിലും വർദ്ധന ഉണ്ടാകുമോ എന്നാണ് റിട്ടയർ ചെയ്തവരുൾപ്പെടെ കോടിക്കണക്കിനുപേർ ആകാംക്ഷാപൂർവം കാത്തിരുന്നത്. എന്നാൽ സുപ്രധാനമായ ഈ പ്രശ്നത്തിൽ തീരുമാനമുണ്ടായിട്ടില്ല. പി.എഫ് പെൻഷൻ നിശ്ചയിക്കുന്നതിന് റിട്ടയർ ചെയ്യുന്ന ജീവനക്കാരന്റെ ശമ്പളത്തിന്റെ അവസാന 60 മാസത്തെ ശമ്പള ശരാശരിയാണ് പരിഗണിക്കേണ്ടതെന്ന കേന്ദ്ര സർക്കാർ നിലപാട് സുപ്രീംകോടതി അംഗീകരിച്ചതോടെ ഈ വിഷയത്തിലും ജീവനക്കാർക്ക് തിരിച്ചടിയാണുണ്ടായത്. അവസാന പന്ത്രണ്ടുമാസത്തെ ശമ്പള ശരാശരിവച്ച് പെൻഷൻ തോത് നിശ്ചയിക്കണമെന്നായിരുന്നു ജീവനക്കാരുടെ സംഘടനകൾ വാദിച്ചത്.
1995-ൽ രാജ്യത്തെ തൊഴിലാളികളിലും ജീവനക്കാരിലും വാനോളം പ്രതീക്ഷകൾ ഉയർത്തിയാണ് പി.എഫ് പെൻഷൻ പദ്ധതി നിലവിൽവന്നത്. അഞ്ചുവർഷം കൂടുമ്പോൾ പദ്ധതി പുനരവലോകനം ചെയ്യുമെന്നും പെൻഷൻ തോത് പരിഷ്കരിക്കുമെന്നും മറ്റുമായിരുന്നു വാഗ്ദാനം. എന്നാൽ പറഞ്ഞ ഉറപ്പുകളിൽനിന്ന് കേന്ദ്രവും ഇ.പി.എഫ്.ഒയും പിന്നാക്കം പോകുന്ന കാഴ്ചയാണു കാണേണ്ടിവന്നത്. 1995-ൽ പദ്ധതിയിൽ ചേർന്നവരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും തുച്ഛമായ പെൻഷനാണ് വാങ്ങുന്നത്. ഇരുന്നൂറും മുന്നൂറും രൂപ മാത്രം പെൻഷനായി വാങ്ങിയവർക്ക് 1000 രൂപയായി കൂട്ടിയിട്ട് കുറച്ചുകാലമേ ആയുള്ളൂ. സാമൂഹ്യ പെൻഷനായി ഇതിലും വലിയതുക നൽകുമ്പോഴാണ് മുപ്പതും നാല്പതും വർഷം പണിയെടുത്ത് അടിത്തൂൺ പറ്റി ജീവിതസായാഹ്നത്തിലെ പ്രാരാബ്ധങ്ങളുമായി കഴിയുന്നവർക്ക് തീരെ തുച്ഛമായ പെൻഷൻ നൽകുന്നത്. 2014-നു മുൻപ് സർവീസിൽ നിന്ന് പിരിഞ്ഞവർക്ക് പെൻഷൻ ആനുകൂല്യങ്ങളിൽ എന്തെങ്കിലും നേട്ടമുണ്ടാകുമോയെന്ന് വിധിയിൽ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഈ വിഭാഗത്തിലുള്ളർക്ക് സുപ്രീംകോടതി വിധി ഒരുതരത്തിലും ആശ്വാസം നൽകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |