തിരുവനന്തപുരം: മ്യൂസിയത്ത് വനിതാ ഡോക്ടർക്കെതിരെ നടന്ന അതിക്രമത്തിൽ പൊലീസ് ഉടനടി പ്രവർത്തിച്ചില്ലെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സംഭവം നടന്നപ്പോൾ ഡോക്ടർ അവിടെയുണ്ടായിരുന്ന പൊലീസിനോട് പറഞ്ഞെങ്കിലും പൊലീസ് അതിവേഗം ആശയവിനിമയം നടത്താത്തത് പ്രതി രക്ഷപെടാൻ കാരണമായി. വനിതാ ഡോക്ടർക്കൊപ്പം സംഭവം നടന്ന സ്ഥലത്ത് പൊലീസ് അപ്പോൾത്തന്നെ പരിശോധന നടത്തിയെങ്കിലും ഗൗരമായ വിഷയം നടന്നപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കൺട്രോൾ റൂമിലോ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഉടനടി സന്ദേശം കൈമാറിയില്ല.
പൊലീസിന്റെ 112 എന്ന അടിയന്തര പ്രതികരണ സംവിധാനത്തിലും അറിയിച്ചിട്ടില്ല. മ്യൂസിയം സ്റ്റേഷനിൽ പരാതിയുമായെത്തിയെങ്കിലും ആദ്യം പൊലീസ് ഗൗരവമായെടുത്തില്ലെന്ന് റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. സംഭവ ദിവസം എസ്.ഐ അടക്കമുള്ളവർ പരാതി അറിഞ്ഞത് വൈകിയാണ്. അവർ അറിഞ്ഞശേഷമാണ് ഗൗരവം മനസിലാക്കി എഫ്.ഐ.ആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർക്കും എ.ഡി.ജി.പിക്കും കൈമാറിയിട്ടുണ്ട്. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ടിലില്ല. സംഭവത്തിന്റെ ഗൗരവം മനസിലാക്കാൻ അല്പം വൈകിയെങ്കിലും തുടർന്നുള്ള അന്വേഷണം വേഗത്തിലായിരുന്നെന്ന് റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
പകൽ സമയത്തെക്കാൾ പൊലീസ് രാത്രി വേണ്ട അവസ്ഥ: വനിതാ ഡോക്ടർ
പകൽ സമയത്തുള്ളതിനെക്കാൾ കൂടുതൽ പൊലീസിനെ രാത്രി വേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് ആക്രമണത്തിനിരയായ വനിതാ ഡോക്ടർ കേരളകൗമുദിയോട് പറഞ്ഞു. സംഭവം നടക്കുമ്പോൾ പൊലീസിന്റെ ഭാഗത്തു നിന്ന് ആശയവിനമയം നടത്തുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ട്. ഈ സംഭവത്തിൽ ചില പൊലീസുകാർക്ക് വീഴ്ചപറ്റി. സംഭവ സമയത്ത് കൃത്യമായ വിവരം മേലധികാരികളെ അറിയിച്ചിട്ടില്ല. എന്നാൽ പിന്നീട് പൊലീസ് സംഘം വളരെ കൃത്യതയോടെ കാര്യങ്ങൾ അന്വേഷിച്ചിട്ടുണ്ട്. പൊലീസ് വീഴ്ചയെപ്പറ്റി പരാതിയിൽ സൂചിപ്പിട്ടുണ്ടെന്നും വനിതാ ഡോക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |