അമൃത്സർ: പഞ്ചാബിലെ ശിവസേനാ നേതാവ് സുധീർ സൂരി വെടിയേറ്റു മരിച്ചു. സുധീറിനെ വെടിവച്ച സന്ദീപ് സിംഗിനെ പൊലീസ് അറസ്റ്റി ചെയ്തു. ഇന്നലെ ഉച്ചയ്‌ക്ക് അമൃത്സറിലെ ക്ഷേത്രത്തിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്ന സുരിക്കു നേരെ ആൾക്കൂട്ടത്തിലുണ്ടായിരുന്ന സന്ദീപ് സിംഗ് അഞ്ച് തവണ വെടിയുതിർത്തു. ഇയാളിൽ നിന്ന് തോക്കും പിടിച്ചെടുത്തിട്ടുണ്ട്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. എന്നാൽ ആക്രമണ കാരണം വ്യക്തമല്ല.
വെടിയേറ്റ് വീണ സുരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചെന്ന് സിറ്റി പൊലീസ് ചീഫ് കമ്മിഷണർ അരുൺ പാൽ സിംഗ് പറഞ്ഞു. മുമ്പും സുധീർ സുരിക്കു നേരെ വധശ്രമമുണ്ടായിട്ടുള്ളതിനാൽ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
വിവാദപരമായ പ്രസ്താവനകളിലൂടെ നിരവധി തവണ വിമർശിക്കപ്പെട്ട വ്യക്തിയാണ് സുരി. നിരവധി കേസുകളും ഇയാൾക്കെതിരെയുണ്ട്. അതേസമയം ഇന്നലെ രാവിലെ സുരി ക്ഷേത്രത്തിലെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ട് ചിലരുമായി തർക്കത്തിലായെന്നും വിവരമുണ്ട്. സംസ്ഥാനത്ത് ക്രമസമാധന നില തകർന്നതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അശ്വനി ശർമ്മ പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും സംഭവത്തിൽ അപലപിക്കുന്നതായും സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ അമരീന്ദർ സിംഗ് രാജയും പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |