ആലപ്പുഴ: ശബരിമല തീർത്ഥാടന നാളുകൾ അടുത്തതോടെ ജില്ലയിലും മുന്നൊരുക്കങ്ങളായി. ഇടത്താവളങ്ങൾ ഒരുക്കാൻ ക്ഷേത്രങ്ങളിൽ നടപടികൾ ആരംഭിച്ചു. മണ്ഡലകാല വിപണിയും പതിയെ ഉണരുകയാണ്.
വൃശ്ചികം ആരംഭിക്കാൻ ഇനിയും സമയമുണ്ടെങ്കിലും ഇപ്പോഴേ മല കയറാൻ ധാരാളം പേർ പോകുന്നതിനാൽ വിപണി ഉണർവിലാണ്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷവും മലയ്ക്ക് പോകാൻ സാധിക്കാതിരുന്നതാണ് ഇത്തവണ തിരക്കു കൂടാൻ കാരണം. സീസൺ ആരംഭിക്കുന്നതോടെ പതിൻമടങ്ങാവും. ഇതനുസരിച്ച് ഇടത്താവളങ്ങളിലും കൂടുതൽ സൗകര്യങ്ങൾ ക്രമീകരിക്കുന്നുണ്ട്.
അയ്യപ്പൻമാർക്ക് വേണ്ടവയെല്ലാം പൂജാസാധനങ്ങൾ വിൽക്കുന്ന കടകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. മാല മുതൽ ഇരുമുടിക്കെട്ടിൽ നിറയ്ക്കാൻ ആവശ്യമുള്ളതെല്ലാം ലഭ്യമാണ്. 25 രൂപ മുതൽ 150 രൂപ വരെയുള്ള മാലകളുണ്ട്. സീസൺ ആകുന്നതോടെ വില ഉയർന്നേക്കും. തോൾ സഞ്ചി, കറുത്ത മുണ്ട്, തീർത്ഥാടന വാഹനങ്ങളിൽ വയ്ക്കുന്നതിനുള്ള ഫോട്ടോകൾ, സ്റ്റിക്കറുകൾ എന്നിവയും എത്തിത്തുടങ്ങി. വസ്ത്രവും ഇരുമുടിക്കെട്ടും ഉൾപ്പെടെ 1000 - 1500 രൂപ വരെ ശരാശി ചെലവ് വരും.
കൂടുതൽ ബസുകൾ
തീർത്ഥാടന കാലത്ത് കെ.എസ്.ആർ.ടി.സി ജില്ലയിൽ നിന്ന് കൂടുതൽ ശബരിമല സർവീസുകൾ നടത്തും. നവംബർ 10നു മുമ്പ് സർവീസ് ക്രമീകരണമടക്കം തീർത്ഥാടകർക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കും. തിരക്കു കൂടുകയാണെങ്കിൽ കൂടുതൽ ബസുകൾ എത്തിക്കും.
മുതിർന്ന പൗരൻമാർക്കു പ്രത്യേക സംവിധാനം നിലയ്ക്കലിൽ കെ.എസ്.ആർ.ടി.സി ഒരുക്കും.
മാല,സഞ്ചി വില (രൂപയിൽ)
മാല: 25 - 150
തോൾ സഞ്ചി: 30 - 150
ചെറിയസഞ്ചി : 10 - 30
കറുപ്പ് മുണ്ട്: 150 മുതൽ
നെയ്യ് : 60 (100 ഗ്രാം)
തേങ്ങ : കിലോയ്ക്ക് 35 രൂപ മുതൽ
കഴിഞ്ഞ രണ്ട് വർഷം അയ്യപ്പനെ തൊഴാൻ സാധിക്കാതിരുന്നവർ ഇത്തവണ മണ്ഡലകാലം ആരംഭിക്കാൻ കാത്തിരിക്കുകയാണ്. ഇപ്പോൾത്തന്നെ ധാരാളം പേർ പോകുന്നുണ്ട്. ഈ വർഷം മണ്ഡലകാല വിപണി ഉണരുമെന്ന് ഉറപ്പാണ്
-രതീഷ് സുബ്രഹ്മണ്യൻ, പൂജാസാധന വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |